Ind disable

Friday, June 25, 2010

ആവര്‍ത്തനക്കഷായം കൊണ്ടൊരു ജിഹാദ്

കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെക്കാലമായി താന്‍ മുറതെറ്റാതെ ആചരിച്ചുപോരുന്ന ഒരു അനുഷ്ഠാനം എന്നതില്‍ കവിഞ്ഞ പ്രസക്തിയൊന്നും ഹമീദ് ചേന്ദമംഗല്ലൂരിന്റെ മാതൃഭൂമി ലേഖനത്തിലില്ല (2010 മെയ്‌ 16). എന്നാലും രണ്ടു വായനക്കാരെയെങ്കിലും തെറ്റിധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ലാഭം എന്ന് അദ്ദേഹം കരുതിക്കാണണം.ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടു അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ച് നടത്തിയ പ്രചാരണങ്ങള്‍ എവിടെയും ഏശാതെ വരികയും ആ പ്രസ്ഥാനം ദിനം ദിനേന പുതിയ തുറവികളിലേക്ക് കടന്നു ചെല്ലുകയും ചെയ്യുന്നതിന്ലെ അസ്വസ്ഥതയും കുശുമ്പുമാണ് ലേഖനത്തിന്റെ ആകെ സാരം.

താനല്ലാത്ത കേരളത്തിലെ മുഴുവന്‍ എഴുത്തുകാരും ആക്റ്റിവിസ്റ്റ്കളും ജമാഅത്തെ ഇസ്ലാമി വിരിച്ച വലക്കെണിയില്‍ വീണുപോയിരിക്കുന്നു എന്നതാണ് അദ്ധേഹത്തിന്റെ പ്രധാനപ്പെട്ട തീയറി.ഒരു ഹോളിവുഡ് ആക്ഷന്‍ ത്രില്ലെറിന്റെ എല്ലാ സവിശേഷതകളും ചേര്‍ന്ന ഒരു കള്‍ച്ചറല്‍ ആക്ഷന്‍ ത്രില്ലറാണ് ലേഖനത്തിലൂടെ ഹമീദ് സമര്‍പ്പിക്കുന്നത്. അതിങ്ങനെ : ജമാഅത്തെ ഇസ്ലാമി എന്ന് പറയുന്ന ഒരു പ്രസ്ഥാനം നമ്മുടെ ജീവിത സന്ദര്‍ഭങ്ങളെയാകെ, കേരളീയ പൊതുസമ്മതി രൂപീകരണത്തെയാകെ പിന്നണിയില്‍നിന്ന് സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.ആ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷത അത് സര്‍വത്ര അടവ് ആണ് എന്നതാണ്.ജമാഅത്തെ ഇസ്ലാമിക ഇസ്ലാമിക വാരിക പ്രസിദ്ധീകരിക്കുന്നത്,പത്രം പുറത്തിറക്കുന്നത്,സാംസ്കാരീക വാരിക നടത്തുന്നത് ,സാംസ്കാരീക സംഘടനകള്‍ രൂപീകരിക്കുന്നത്,അഭിഭാഷക വേദി രൂപീകരിക്കുന്നത്,പരിസ്ഥിയിയെക്കുറിച്ച് സംസാരിക്കുന്നത്,വികസന പ്രശ്നങ്ങളില്‍ ഇടപെടുന്നത്,ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്നതും നയിക്കുന്നതും,റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്,വനിതകളെ സംഘടിപ്പിക്കുന്നത് ... അങ്ങിനെ അത് എന്ത് ചെയ്യുന്നുവോ അതെല്ലാം അതിന്റെ വ്യത്യസ്ഥമായ അടവുകള്‍ തന്നെ. അടവിന് വേണ്ടി അടവിനാല്‍ നടത്തപ്പെടുന്ന ഒരു അടവ് പ്രസ്ഥാനം .

അങ്ങനെ സര്‍വത്ര അടവുമായി ഒരു പ്രസ്ഥാനം അറുപതു കൊല്ലക്കാലമായി നമ്മുടെ സാമാന്യ ബോധ്യങ്ങളെ ബന്ദിയാക്കി വിലസുന്നതിന്റെ ത്രില്ലര്‍ സ്റ്റോറിയാണ് ഹമീദ് നമുക്ക് നല്‍കുന്നത്.ആര്‍ക്കും മനസ്സിലാക്കാനും തിരിച്ചറിയാനും പറ്റാത്ത ഈ അടവ് താണ്ഡവത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയുന്ന നായകന്‍ റോളിലാണ് ഹമീദ് സ്വയം പ്രതിഷ്ടിക്കുന്നത്.കേരളത്തിലെ പരിസ്ഥിതിവാദികള്‍,ഇടതുപക്ഷക്കാ
ര്‍,തീവ്ര ഇടതുപക്ഷക്കാര്‍,അംബേദ്‌കറൈറ്റുകള്‍,ഫെമിനിസ്റ്റുകള്‍,എഴുത്തുകാര്‍,അരാജകവാദികള്‍,...അങ്ങിനെ എല്ലാ ഗണത്തിലും പെട്ട ബുദ്ധിജീവികള്‍ ഈ അടവുപ്രയോഗത്തില്‍ അടിതെറ്റി വീഴുന്നു.അതിനാല്‍ ജമാഅത്തിന്റെ സര്‍വതന്ത്ര കുതന്ത്ര അടവുഭീകരതിയില്‍ നിന്ന് സ്വയം രക്ഷപ്പെടാനും നാട്ടാരെ രക്ഷിക്കാനും സഹൃദയരെ;എന്റെ പിന്നാലെ വരീന്‍ എന്നാണു ഹമീദ് മലയാളികള്‍ക്ക് നല്‍കുന്ന സന്ദേശം.

നമ്മുടേത്‌ പോലുള്ള ജനാധിപത്യ സമൂഹത്തില്‍ ഒരു പ്രസ്ഥാനം സര്‍വത്ര അടവുകള്‍ മാത്രം പ്രയോഗിച്ചു നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും മുന്നോട്ടു പോവുകയും ചെയ്യുന്നുവെങ്കില്‍ നമ്മുടെ ജനാധിപത്യ ബോധത്തിന് അടിസ്ഥാനപരമായ എന്തൊ തകരാറുണ്ട്.കാരണം സുതാര്യവും അങ്ങേയറ്റം മാധ്യമ സാന്ദ്രവുമായ നമ്മുടെ സമൂഹത്തില്‍ അടവുകളും കുതന്ത്രങ്ങളുമായി മാത്രം ഒരു സംഘടന പ്രവര്‍ത്തിക്കുകയും പൊതുസമ്മതി രൂപവത്കരണത്തില്‍ കാണപ്പെട്ട പങ്കുവഹിക്കുകയും ചെയ്യുന്നത് എങ്ങിനെയാണ് ? ആരും അത് തിരിച്ചറിയാതെ പോവുന്നതും ഒരാള്‍ മാത്രം അത് തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്
നതും എന്ത് കൊണ്ടാണ്? അതല്ലെങ്കില്‍ ഇത്രയും കൊല്ലക്കാള്‍ പൊതുസമൂഹത്തെ അതിവിദഗ്ധമായി കബളിപ്പിക്കാന്‍,ഒരാളൊഴികെ മറ്റെല്ലാവരെയും "വലയില്‍ വീഴ്ത്താന്‍ " ഒരു ചെറിയ സംഘടനക്കു സാധിക്കുന്നുവെങ്കില്‍ ആ സംഘടനക്കു അസാധാരണവും അമാനുഷീകവുമായ എന്തൊ ശേഷിവിശേഷം ജന്മ സിദ്ധമായിത്തന്നെ ഉണ്ടാവണം.

"ജമാഅത്തുകാര്‍ ഒടുവില്‍ വിരിച്ച വലയില്‍ കുടുങ്ങിയത്' പി.കെ ബാലകൃഷ്ണനാണ് എന്നതാണ് ഹമീദിന്റെ കണ്ടുപിടിത്തം. വലയില്‍ വീണതിന്റെ ഫലമായി അദ്ദേഹത്തിന് മാസപ്പടിയും കിട്ടിയത്രേ.അന്തരിച്ചു പോയ ഒരു എഴുത്തുകാരനെക്കുറിച്ച് ഇങ്ങനെ തരംതാണ പരാമര്‍ശം നടത്തുന്നത് ഏതു സാംസ്കാരീക മാന്യതയുടെ പേരിലാണെന്ന് എഴുത്തുകാരന്‍ ആലോചിക്കേണ്ടതായിരുന്നു.പി.കെ ബാലകൃഷ്ണന്‍ മാധ്യമം പത്രാധിപരായതിനെക്കുറിച്ചാണ് ഹമീദ് ഇങ്ങനെ എഴുതുന്നത്‌. എന്നാല്‍ ബാലകൃഷ്ണനെ,തുടങ്ങാന്‍ പോകുന്ന "മാധ്യമത്തിന്റെ" പത്രാധിപ സ്ഥാനത്തേക്ക് നിര്‍ദേശിച്ചതും അദ്ധേഹത്തെ അതിനു പ്രേരിപ്പിച്ചതും മലയാളം കണ്ട ഏറ്റവും വലിയ എഴുത്തുകാരനായ വൈക്കം മുഹമ്മദ്‌ ബഷീറായിരുന്നു."എടോ ബാലാ,ഇവര്‍ നല്ലവരാണ്,ഇവര്‍ ഒരു പത്രം തുടങ്ങാന്‍ പോകുന്നു, താന്‍ അതിന്റെ പത്രാധിപരാവണം' എന്ന ബഷീറിന്റെ കത്തുമായാണ്‌ മാധ്യമം പ്രവര്‍ത്തകര്‍ ബാലകൃഷ്ണനെ പോയിക്കാണുന്നത്.ഹമീദിന്റെ സിദ്ധാന്ത പ്രകാരം ബഷീര്‍ ജമാഅത്തിന്റെ വല നൈത്തുകാരനാണെന്ന് വരും.

ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള സി.രാധാകൃഷ്ണന്‍ കുറേക്കാലം മാധ്യമത്തിന്റെ പത്രാധിപരായിരുന്നു,ഹമീദ് ഒരു ഭീകര പ്രസിദ്ധീകരണമായി ചിത്രീകരിക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പിന്റെ തുടക്കത്തിലേ പത്രാധിപര്‍ കെ.പി,രാമനുണ്ണിയായിരുന്നു.അത് പ്രകാശനം ചെയ്തത് എം.വി ദേവനും നിഖില്‍ ചക്രവര്‍ത്തിയും ചേര്‍ന്ന്. മാധ്യമം ദിനപത്രം ഉദ്ഘാടനം ചെയ്തത് ദേശിയ തലത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പത്രപ്രവര്‍ത്തകനും നയതന്ത്രജ്ഞനുമായ കുല്‍ദീപ് നയാര്‍.ദേശീയ തലത്തില്‍ മാധ്യമത്തിനു മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിലും ഏറ്റവും സഹായിച്ചത് നയാര്‍ തന്നെ.അതായത് ജമാഅത്തിന്റെ വലക്കണ്ണികള്‍ തിരിച്ചറിയാന്‍ കഴിയാത്ത ദേശീയ വിഡ്ഢികളില്‍ പ്രമുഖന്‍ !

ജമാഅത്തുമായി വേദി പങ്കിടുന്നവര്‍ മാത്രമല്ല, ജമാഅത്തു ബന്ധമുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നവര്‍ വരെ ജമാഅത്തിന്റെ വലയില്‍ കുരുങ്ങിപ്പോയവരാണ് എന്നാണു ഹമീദിന്റെ കണ്ടുപിടിത്തം. ആ തിയറി പ്രകാരം ഇന്ത്യയില്‍ ജമാഅത്തിന്റെ വലയില്‍ വീഴാത്ത എഴുത്തുകാര്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന് സംശയമാണ്.സാംസ്കാരീക സമൂഹമായും ബുദ്ധിജീവികളുമായും എന്നും വളരെ അടുത്ത ബന്ധം സ്ഥാപിച്ചു പോന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.സാക്ഷാല്‍ മഹാത്മാ ഗാന്ധി തന്നെയായിരിക്കും ഈ വലയില്‍ കുടുങ്ങിയവരില്‍ പ്രമുഖന്‍ . 1947 ഏപ്രില്‍ 25,26 തീയ്യതികളില്‍ പാറ്റ്നയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി ഉത്തരേന്ത്യന്‍ സമ്മേളനത്തില്‍ ഗാന്ധിജി ( അതിലെ ഔര്‍ പ്രഭാഷകന്‍ അല്ലാതിരുന്നിട്ടു പോലും) പങ്കെടുക്കുകയും സദസ്സിലിരുന്നു പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും പിറ്റേന്ന് പാറ്റ്നയില്‍ നിന്ന് പുറത്തിറങ്ങുന്ന സര്‍ച് ലൈറ്റ് എന്ന പത്രത്തില്‍ അതെക്കുറിച്ച് എഴുതുകയും ചെയ്തു."ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ച്.അത് സാധുക്കളുടെ സമ്മേളനമായിരുന്നു - ഭിക്ഷ യാചിക്കുന്ന സാധുക്കളുടെതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചു നീക്കുകയും നിങ്ങള്‍ ദൈവദാസരാണെങ്കില്‍ ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം.അവരുടെ സമ്മേളനത്തില്‍ സംബന്ധിച്ചതില്‍ എനിക്ക് ഖേദമില്ല;സന്തോഷമേയുള്ളൂ.അവര്‍ ഇനിയും എന്നെ ക്ഷണിച്ചാല്‍ കാല്‍നടയായെങ്കിലും ഞാനവരുടെ സമ്മേളനത്തില്‍ സംബന്ധിക്കും"

കേരളത്തില്‍ തുടക്ക കാലം മുതല്‍ തന്നെ - മാധ്യമം പത്രത്തിലൂടെ പുരോഗമന മുഖംമൂടി അനിയുന്നതിനും എത്രയോ കാലങ്ങള്‍ക്ക് മുമ്പ് - എന്‍ - വി- കൃഷ്ണവാര്യര്‍,പ.ടി.ഭാസ്കരപ്പണിക്കര്‍,എം.എന്‍ വിജയന്‍ , സുകുമാര്‍ അഴീക്കോട്, വി.ടി,ഇന്ദുചൂഡന്‍ , സി.പി, ശ്രീധരന്‍ ..... തുടങ്ങി നിരവധി എഴുത്തുകാര്‍ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും പല സന്ദര്‍ഭങ്ങളിലും ജമാഅത്തിനെ ആശീര്‍വാദിക്കുകയും ചെയ്തിട്ടുണ്ട്.

1992 ഡിസംബര്‍ ആറിനു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്
ന്‍ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ അന്യായമായി നിരോധിച്ചു.രാജ്യമാസകലം, വര്‍ഗീയ ദൃവീകരണത്തിന്റെ അഭിശപ്ത സന്ദര്‍ഭത്തിലൂടെ കടന്നുപോയ കാലം.അന്ന് കാണാം തൂങ്ങി നില്‍കുന്ന ആ സന്ദര്‍ഭത്തെ മുറിച്ചു കടക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ നേതൃത്വം തീരുമാനിച്ചു.അതിന്റെ ഭാഗമായാണ് ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ്‌ കമ്മ്യൂണല്‍ അമിറ്റി (എഫ്.ഡി.സി,എ) എന്ന സാംസ്കാരിക പ്രസ്ഥാനം രൂപപ്പെടുന്നത്.ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ മൌലാന ഷഫീഅ മൂനിസിന്റെ അധ്യക്ഷതയിലാണ് അതിന്റെ രൂപവത്കരണ യോഗം നടക്കുന്നത്.കുല്‍ദീപ് നയാര്‍,ജസ്റ്റിസ് വി.എം താര്‍ക്കുണ്‍ഡ,സ്വാമി അഗ്നിവേശ്,ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍,പാട്ടീല്‍ പുട്ടപ്പ,ആര്‍.കെ ഗാര്‍ഗ് തുടങ്ങി രാജ്യത്തങ്ങോളമിങ്ങോളമുള്ള അഭിഭാഷകരും എഴുത്ത്കാരും സമാരാധ്യരായ സാംസ്കാരിക പ്രവര്‍ത്തകരും അണിചേര്‍ന്ന പ്രൌഡമായ സദസ്സില്‍ വെച്ചാണ് ആ സംഘടന രൂപവത്കരിക്കപ്പെടുന്നത്.ഹമീദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "മുസ്ലിം വൈകാരികതയുടെ മര്‍ദ മാപിനിയിലെ സൂചകം പരമാവധി ഉയര്‍ത്തുന്നതില്‍" താല്പര്യമുള്ള ഉത്തരേന്ത്യയിലെ ജമാഅത്ത് പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ചു ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ട സന്ദര്‍ഭത്തിലാണ് അവര്‍ ഡല്‍ഹിയില്‍ ഒത്തുചേരുന്നത്.പറഞ്ഞിട്ടെന്തു കാര്യം,എല്ലാവരും ജമാഅത്തിന്റെ വലയില്‍ കുരുങ്ങിപ്പോയവര്‍! ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ജമാഅത്തിന്റെ സമര സന്ദര്‍ഭങ്ങളില്‍ .ലേഖകന്‍ തന്നെ പറയുന്നത് പോലെ ,അരുന്ധതി റോയി, മേധാ പട്കര്‍,നന്ദിതാ ഹക്സര്‍,മഹേശ്വതാ ദേവി,ക്ലോഡ് അല്‍വാരിസ്,
ചാരുനിവേദിത,യു.ആര്‍ അനന്ത മൂര്‍ത്തി,രാം പുനിയാനി,സുരേഷ് ഖെര്‍നാര്‍,ഉധിത് രാജ്, ബിനായെക് സെന്‍ തുടങ്ങി അനേകമനേകം ആളുകള്‍ പങ്കാളികളായിട്ടുണ്ട്.ഇവരും ജമാഅത്തിന്റെ വലയില്‍ കുടുങ്ങിപ്പോയ പടുവിഡ്ഢികള്‍! ഒടുവില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജമാഅത്തെ ഇസ്ലാമി ഹൈദരാബാദില്‍ സംഘടിപ്പിച്ച "തെലുങ്കാന ഗര്‍ജന" റാലിയില്‍ തെലുങ്കാനാ നേതാവ് ചന്ദ്രശേഖര റാവു ജമാഅത്തെ ഇസ്ലാമി ആന്ധ്ര നേതാക്കളുമായി കൈകോര്‍ത്തു നിന്ന് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ വന്നതാണ്.ചന്ദ്രശേഖര റാവുവും വീണു ആ വലയില്‍ ! അങ്ങിനെ ജമാഅത്ത് വലയില്‍ വീണ വിവരം കേട്ട പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിന്നാല്‍ ഈ ലേഖനം അനന്തമായി നീണ്ടുപോവും.

ഇപ്പറയുന്ന ആളുകളെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ മുഖ സൌന്ദര്യത്തില്‍ ആകൃഷ്ടരായി വന്നവരാണെന്നോ അവരെല്ലാം എല്ലാ കാര്യങ്ങളിലും ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്നുവെന്നോ അവര്‍ക്ക് ജമാഅത്തിനെക്കുറിച്ച് യാതൊരു വിമര്‍ശനവുമില്ലെന്നോ എന്നല്ല പറയുന്നത്.മറിച്ചു പൊതു സമൂഹവുമായും ബുദ്ധിജീവികളുമായും സംവദിക്കാനും സംസാരിക്കാനുമുള്ള ഒരു 'കള്‍ച്ചറല്‍ കാപിറ്റല്‍' ജമാഅത്തിനുണ്ട് എന്നുള്ളതാണ്, ആരോഗ്യകരവും ചലനാത്മകവുമായ ഒരു ജനാധിപത്യ സംസ്കാരത്തെ നിലനിര്‍ത്തുന്നത് ഇത്തരം സംവാദ ബന്ധങ്ങളാണ് എന്ന് ജമാഅത്തെ ഇസ്ലാമി കരുതുന്നു.അത്തരം സംവാദ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തണമെന്നും അവരുമായി അടുത്ത് പോകരുതെന്നുമുള്ള ഹമീദിന്റെ വാദം ജനാധിപത്യ വിരുദ്ധമാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ തിരിച്ചറിയുന്നു. അതാണ്‌ ഹമീദിനെ ആലോസരപ്പെടുതുന്നതും.


സ്ത്രീകളും ജമാഅത്തെ ഇസ്ലാമിയും

ഇസ്ലാമും ജമാഅത്തെ ഇസ്ലാമിയും സ്ത്രീകളുടെ കാര്യത്തില്‍ അത്യന്തം പ്രതിലോമകരമായ നിലപാടുകള്‍ പുലര്‍ത്തുന്നു.സ്ത്രീകളെ അടിച്ചു ചതച്ചു ചമ്മന്തിയാക്കുക എന്നതാണ് അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്ന് തുടങ്ങി കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വാദങ്ങള്‍ തന്നെ പിന്നെയും ആവര്‍ത്തിക്കുന്നതില്‍ ഹമീദ് യാതൊരു വിരസതയും കാണുന്നില്ല.നമ്മുടെ നാട്ടില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിമോച്ചകരുടെ ബാഹുല്യമാണെന്ന് തോന്നിപ്പോകുന്ന മട്ടില്‍ മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട മാധ്യമ വിശകലനങ്ങളും സെക്യുലര്‍ നിരീക്ഷണങ്ങളും ധാരാളമായി വന്നിട്ടുണ്ട്.എന്നാല്‍ ആ വിമോചക പ്രളയത്തിനിടയിലും മുസ്ലിം സ്ത്രീ അവരെ കണ്ടതുപോലും നടിക്കാതെ തന്‍റെ വഴി വെട്ടിത്തെളിച്ചു മുന്നോട്ടുപോയിക്കൊണ്ടിരുന്നു.
വിദ്യാസമ്പന്നരും പ്രത്യുല്പന്നമതികളുമായ വമ്പിച്ച സ്ത്രീ പ്രവര്‍ത്തക വ്യൂഹം മുസ്ലിം സംഘടനകളില്‍ നിന്നുയര്‍ന്നു വന്നു.ഒപ്പം മറ്റേതു സമൂഹത്തെക്കാളും മികച്ച കുടുംബ ഗാര്‍ഹിക അന്തരീക്ഷം കെട്ടിപ്പെടുക്കുന്നതില്‍ കേരളത്തിലെ ഇസ്ലാമിക സമൂഹം വിജയിക്കുകയും ചെയ്തു.വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ വീട്ടിലെ ടെലിഫോണ്‍ പൂട്ടിവച്ചു ബന്ധിയാക്കിയത്തിനു ശേഷം സ്ത്രീ വിമോചന പ്രഭാഷണങ്ങള്‍ നടത്തുന്ന സാംസ്കാരീക പ്രവര്‍ത്തകര്‍ നിറഞ്ഞാടുന്ന നമ്മുടെ നാട്ടില്‍ മുസ്ലിം സ്ത്രീ അനുഭവിക്കുന്ന ജീവിത സൌന്ദര്യവും ആത്മസായൂജ്യവും മനസ്സിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. കേരളത്തിലെ പ്രൊഫഷനല്‍ കലാലയങ്ങളിലടക്കം മഫ്ത ധരിച്ച മുസ്ലിം വിദ്യാര്‍ഥിനികള്‍ ഇന്ന് നേടിയെടുത്തിരിക്കുന്ന സാമൂഹിക സ്ഥാനം ഹമീദിനെപ്പോലുള്ളവരെ അലോസരപ്പെടുത്തുന്നുണ്ട്."ഇതാണ്താണ് അറബിക് കോളെജോ?" എന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രഭാഷണത്തിന് വന്ന സംസ്ഥാനത്തിന് പുറത്തുള്ള ഒരു പ്രൊഫസര്‍ സദസ്സിനെ കണ്ടു ചോദിച്ചുവത്രേ.തന്‍റെ മുമ്പിലിരിക്കുന്ന മഫ്താ ധാരികളുടെ ആധിക്യമാണ് പ്രഭാഷകനെ അങ്ങിനെ ചോദിപ്പിച്ചത്.പാരീസ് യൂനിവേഴ്സിറ്റിയിലും ബ്രസല്‍സിലും കാംബ്രിഡ്ജിലുമെല്ലാം മഫ്ത ധരിച്ച പെണ്‍കുട്ടികള്‍ കൂറ്റന്‍ പ്രകടനം നടത്തുന്ന ഈ കാലത്ത്, ആധുനീകതയുടെ അംഗനവാടി സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് മുസ്ലിം സ്ത്രീയെ വിശകലനം ചെയ്യുന്നതിലെ അല്പത്തരം ഹമീദിനെപ്പോലുള്ളവര്‍ എന്നാണു തിരിച്ചറിയുക?

കേരളത്തിലെ കാമ്പസ്സുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍,മറ്റു മത സമൂഹങ്ങളിലെ വിദ്യാര്‍ഥിനികളുമായി അവര്‍ പങ്കുവെക്കുന്ന സാംസ്കാരിക ബന്ധങ്ങള്‍ എന്നിവയിലെല്ലാം അസൂയ പൂണ്ടു രൂപപ്പെട്ട വിലക്ഷണ പ്രചാരണ പദ്ധതിയായിരുന്ന പ്രമാദമായ ലവ് ജിഹാദ്.അര.എസ്.എസ്സിന്റെ നേതൃത്വത്തില്‍ അഴിച്ചുവിടപ്പെട്ട ലവ് ജിഹാദ് വിഷ പ്രചാരണങ്ങളുടെ സന്ദര്‍ഭത്തില്‍ 'തീവ്രവാദികള്‍ അവരുടെ ലോജിസ്റ്റിക്സിന്റെ ഭാഗമായി അങ്ങിനെയൊരു തന്ത്രം ഉപയോഗിക്കാന്‍ സാധ്യതയുണ്ട്" എന്ന് അര.എസ്.എസ്. പ്രചാരണങ്ങള്‍ക്ക് ശക്തി പകരുംവിധം പ്രസംഗിച്ചു നടന്ന ആളാണ്‌ ഹമീദ് ചേന്ദമംഗല്ലൂര്‍. ഇന്ന് പുതിയ ഇന്റലക്ച്വല്‍ ജിഹാദ് സ്ഥാപിക്കാനെങ്കിലും ലവ് ജിഹാദ് ഇല്ല എന്ന് അദ്ദേഹം പറഞ്ഞത് ആശ്വാസകരം തന്നെ. കേരളത്തില്‍ ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരികൊള്ളുന്ന നാളുകളില്‍,നമ്മുടെ മാര്‍കെറ്റില്‍ എത്തിയ ഒരു പുസ്തകമുണ്ട്. അമേരിക്കയിലെ ടെക്സാസ് യൂനിവേഴ്സിറ്റി പ്രസ് പുറത്തിയറക്കിയ Karin Van Nuewkerk എഡിറ്റ്‌ ചെയ്ത Women Embracing Islam: Gender and Conversion in the West. പാശ്ചാത്യ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ വ്യാപകമായി ഇസ്ലാമിലേക്ക് ആകര്ഷിക്കപ്പെടുന്നതിനെക്കുരിച്ച ഗവേഷണ ഗ്രന്ഥമാണിത്. മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള വാര്‍പ്പ്മാതൃകകള്‍ ഏറ്റവും അടിയുറച്ച പോയ ഒരു സമൂഹത്തില്‍, ആധുനീക സ്ത്രീവിമോചനത്തിന്റെ പേറ്റു മുറികളില്‍ 'അങ്ങേയറ്റം സ്ത്രീവിരുദ്ധമായ' ഇസ്ലാം എങ്ങിനെ മുന്നേറുന്നു എന്നതിനെക്കുറിച്ച ഗൌരവതരമായ അന്വേഷണമാണ് ആ പുസ്തകം.അപ്പോഴും ഇസ്ലാമിലെ സ്ത്രീ പീഡനത്തെക്കുറിച്ച് എഴുതിയെഴുതി കാലം കഴിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു നമ്മുടെ നാട്ടിലെ ആധുനികതാ ബാലസാഹിത്യകാരന്മാര്‍.

സെക്യുലര്‍ മോഡേണിസ്റ്റുകളുടെ കാലങ്ങളായുള്ള "വിമോചന ശ്രമങ്ങളെ" ഒട്ടുമേ പരിഗണിക്കാതെ കേരള മുസ്ലിം സ്ത്രീ നടത്തിയ മുന്നോട്ടു പോക്കിലെ ചരിത്ര പ്രസിദ്ധമായ അനുഭവമായിരുന്നു കുറ്റിപ്പുറത്ത്‌ നടന്ന കേരള വനിതാ സമ്മേളനം. ആ സമ്മേളനത്തില്‍ മുഖ്യാതിഥിയായി ആരൊക്കെ പങ്കെടുക്കണമെന്നതിന്റെ ഒരു ലിസ്റ്റ് ഹമീദിന്റെ കൈയിലുണ്ട്. ആ ലിസ്റ്റാണ് അദ്ദേഹം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.ആ ലിസ്റ്റില്‍ പെറ്റ ആളുകളെ ക്ഷണിച്ചില്ല എന്നത് കൊണ്ട് കുറ്റിപ്പുറത്തെ സമ്മേളനം അത്യന്തം പിന്തിരിപ്പനായ ഒരു ഏര്‍പ്പാടാണ്! സമ്മേളനം ഉദ്ഘാടനം ചെയ്തത് യിവോണ്‍ റിഡ് ലി. അവര്‍ക്കാകട്ടെ ഇസ്ലാം മുന്നിട്ടു വെക്കുന്ന 'ലിംഗ പദവി കാഴ്ചപ്പാടുകളെകുറിച്ച് ഒരു വിവരവുമില്ലത്രേ" ! ചേന്ദമംഗല്ലൂരിനും മീഞ്ചന്തക്കുമിടയില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന സാംസ്കാരീക പ്രവര്‍ത്തകയല്ല യിവോണ്‍ റിഡ് ലി.ലോകത്തങ്ങോളമിങ്ങോളം ഏറ്റവും അപകടകരമായ യുദ്ധമേഖലകളില്‍ വരെ പോയി പത്രപ്രവര്‍ത്തനം നടത്തിയിട്ടുള്ള ലോകത്തെ ഏറ്റവും സാഹസികയായ ജേര്‍ണലിസ്റ്റുകളില്‍ ഒരാളാണവര്‍. ആ സാഹസീകതയുടെ ഭാഗമായിത്തന്നെയാണ് താലിബാന്‍ ഭരണ കാലത്ത് യാത്രാരേഖകള്‍ പോലുമില്ലാതെ അവര്‍ അഫ്ഗാനില്‍ കടക്കുന്നതും താലിബാന്റെ പിടിയില്‍ അകപ്പെടുന്നതും.താലിബാന്റെ പിടിയില്‍ നിന്ന് മോചിതയായ യിവോണ്‍ ഇസ്ലാമിനെ ഗൌരവത്തില്‍ പഠിക്കുകയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായി മാറുകയും ചെയ്തു. ഇസ്രായേലിന്റെ ഉപരോധ മുഷ്കിനെ ഭേദിച്ച് ഈയിടെ ലോകത്തെങ്ങുമുള്ള ആക്റ്റിവിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന ഗസ്സയിലെക്കുള്ള ബോട്ട് മാര്‍ച്ചിലും അവരുണ്ടായിരുന്നു,കമ്മ്യൂണിസ്റ്
റുകള്‍,ട്രേഡ് യൂനിയനിസ്റ്റുകള്‍,പരിസ്ഥിതിവാദികള്‍,കലാകാരന്മാര്‍,അരാജകവാദികള്‍,ഇസ്ലാമിസ്റ്റുകള്‍ എന്നിവരെല്ലാം ചേര്‍ന്ന് ബ്രിട്ടനില്‍ രൂപവത്കരിച്ച രസ്പക്റ്റു പാര്‍ട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളാണവര്‍.യിവോണ്‍ റിഡ് ലി മുസ്ലിം സ്ത്രീയെക്കുറിച്ച നമ്മുടെ സെകുലര്‍ വാര്‍പ്പുമാതൃകകള്‍ക്ക് ലഭിച്ച വലിയൊരു പ്രഹരമാണ്.അമേരിക്കയിലെ ഇസ്ലാമിക പ്രസ്ഥാനമായ ഇസ്ന (ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിയ്ക്ക)യുടെ അധ്യക്ഷയും ഇസ്ലാം ആശ്ലേഷിച്ച ഒരു സ്ത്രീയാണ് (ഇന്ഗ്രിഡ് മാറ്റ്സണ്‍) എന്ന് നമുക്ക് കാണാന്‍ കഴിയും. കേരളത്തിലെ മുസ്ലിം സ്ത്രീകളെ വിമോചിപ്പിച്ചു കളയാന്‍ നോമ്പ് നോറ്റിരുന്ന യുക്തിവാദി സംഘത്തിന്റെ അമരക്കാരന്‍ പവനന്റെ വിധവ പാര്‍വതി പവനന്‍ ആയിരുന്നു കുറ്റിപ്പുറം സമ്മേളന വേദിയിലെ അതിഥികളില്‍ ഒരാള്‍.'

സെകുലര്‍ മോഡെണിറ്റി അതിന്റെ യൌവന തീഷണതയില്‍ മുസ്ലിം സമൂഹത്തെ അധിനിവേശം ചെയ്യുന്ന കാലത്താണ് സയ്യിദ് മൌദൂദി തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.സാംസ്കാരിക അധിനിവേശത്തിനെതിരെ തീഷ്ണമായ ജാഗ്രത അദ്ധേഹത്തിന്റെ എഴുത്തുകളില്‍ ഉണ്ടായിരുന്നു.സ്ത്രീയെ അവളുടെ സ്വാഭാവിക പരിതസ്ഥിതികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം വിചെദിക്കുന്ന എല്ലാ പ്രവണതകളെയും അദ്ദേഹം എതിര്‍ത്ത്.അദ്ധേഹത്തിന്റെ ഏതാനും ഉദ്ധരണികള്‍ എടുത്ത് സ്ത്രീകളെ കൊന്നുതിന്നാന്‍ വന്ന രക്തരക്ഷസായിരുന്നു അദേഹമെന്നു സിദ്ധാന്തിക്കുന്നതു കടന്ന കൈയാണ്. ഉദ്ധരണികള്‍ കൊണ്ടുള്ള ഒരു ചെസ് കളിയല്ല ദാര്‍ശനിക സൈദ്ധാന്തിക സംവാദങ്ങള്‍ എന്ന് എഴുത്തുകാര്‍ തിരിച്ചറിയുന്നത്‌ നല്ലതാണ്.സ്ത്രീയുടെ കുടുംബ ഉത്തരവാദിത്വങ്ങളെക്കുറിച്ച് വീറോടെ സംസാരിച്ച മൌദൂദി തന്നെയാണ്, പാകിസ്ഥാനില്‍ അയ്യൂബ് ഖാന്റെ സ്വെചാധിപത്യ ഭരണത്തിനെതിരെ നടന്ന ജനകീയ സമരത്തിനൊടുവില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക മുസ്ലിം ഉലമയുടെ നിലപാടിനെ ധിക്കരിച്ചു കൊണ്ട് വനിതയായ ഫാത്വിമാ ജിന്നയെ പൊതുസ്ഥാനാര്‍ഥിയായി അംഗീകരിച്ചതും പിന്തുണ പ്രഖ്യാപിച്ചതും(1965).

ഉദ്ധരണികള്‍ കൊണ്ട് മാത്രം ത്രിപ്തരാവുന്നവര്‍ ഈ ഉദ്ധരണി കൂടി ഒന്ന് വായിക്കുക: 'ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും - കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മിക മൂല്യങ്ങളിലും സംസ്കാരത്തിലും ഉത്പാദനത്തിലുമുള്ള പ്രശ്നങ്ങള്‍ക്കും - ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബ ബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്വങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷനു തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം.ഇപ്പോള്‍ പെരിസ്ത്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലക്കുള്ള അവരുടെ തനതായ ദൌത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്ത് ചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്" - സോവിയറ്റ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഗോര്‍ബച്ചേവിന്റെതാന് ഈ വാക്കുകള്‍ (ഉദഹരണം പ്രഭാത് ബുക്ക്‌ ഹൌസ് പ്രസിദ്ധീകരിച്ച 'പെരിസ്ത്രോയിക്ക'യില്‍ നിന്ന്) പക്ഷെ, ഗോര്‍ബച്ചേവ് സൂചിപ്പിച്ചത് പോലെ സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലക്കുള്ള തനതായ ദൌത്യത്തിലേക്ക് മടങ്ങാന്‍ കഴിയുന്നതിനു മുമ്പ് സോവിയറ്റ് യൂനിയന്‍ ആവിയായി.സോവിയറ്റ് സഖാക്കളുടെ പെങ്ങന്മാര്‍ക്കു അങ്ങിനെ മടങ്ങാന്‍ കഴിഞ്ഞില്ല . അവരെ പിന്നെ നാം കാണുന്നത് ലോകത്തെ സജീവമായ മാംസക്കച്ചവട തെരുവുകളിലാണ്. ഗോര്‍ബചെവിനു പിന്നീട് ഖേദിക്കേണ്ടി വന്ന കാര്യം മൌദൂദിക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.


ദലിതുകള്‍

ഉത്തരേന്ത്യയിലെ മുസ്ലിം അവസ്ഥകളെ പ്രബോധനം വാരികയിലൂടെ കേരളത്തില്‍ അവതരിപ്പിച്ചു കളഞ്ഞു എന്നതാണ് ജമാഅത്തിനെതിരെയുള്ള ഹമീദിന്റെ പ്രമാദമായൊരു ആരോപണം.എന്നാല്‍ അതെ ലേഖകന്‍,ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്കിടയിലെ ദലിതുകളെക്കുറിച്ച് ജമാഅത് ഒന്നും പറയുന്നില്ലെന്നും പരാതിപ്പെടുന്നു! ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണത്രെ ജമാഅത്ത് 'ഹിന്ദു ദലിതുകളുടെ" പ്രശ്നങ്ങള്‍ മാത്രം ഏറ്റെടുക്കുന്നത്."ഹിന്ദു ദലിതുകള്‍" എന്ന പ്രയോഗം ആരുടെതാണ് ? ഇന്ത്യയിലെ ദലിത് സൈദ്ധാന്തികരുടെ അടിസ്ഥാനം തന്നെ ദലിതുകള്‍ ഹിന്ദുക്കളല്ല എന്നതാണ്.എന്നാല്‍ ദലിതുകളെയും ആദിവാസികളെയും ഹിന്ദുക്കളുടെയും ഹിന്ദുത്വത്തിന്റെയും ഭാഗമാക്കുക എന്നതാണ് ആര്‍.എസ്.എസ്സിന്റെ അജണ്ട.ഹിന്ദു ദലിതുകള്‍ എന്ന് പ്രയോഗിക്കുക വഴി ആര്‍.എസ്.എസ്. സിദ്ധാന്തത്തിനു അടിവരയിടുകയാണ് ലേഖകന്‍ ചെയ്യുന്നത്."
ഹമീദിന്റെ ലേഖനങ്ങളില്‍ അഭിനന്ദനീയമായ ആര്‍ജവമാണ് നാം കാണുന്നത് ... കാതലായ സത്യവുമായി മുന്നെറുന്നവരെ നമുക്ക് കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്.അവരാണ് ലോകത്തെ ദൈവത്തോട് അടുപ്പിക്കുന്നത്"- ഹമീദ് ചേന്ദമംഗല്ലൂരിന്റെ രാജനകളെ മുന്‍നിര്‍ത്തി ആര്‍.എസ്.എസ് വാരികയായ കേസരിയില്‍ വന്ന ലേഖനത്തില്‍ നിന്നാണിത് (2002 ഫെബ്രുവരി 17).ആര്‍.എസ്.എസിന്റെ കണ്ണിലെ കൃഷ്ണമണിയാകാന്‍ സര്‍വതാ യോഗ്യനാണ് എന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്.

ഇനി മുസ്ലിം ദലിതുകളുടെ കാര്യം : അടിസ്ഥാനപരമായി സാമൂഹികവും ജാതീയവുമായ സര്‍വവിവേചനങ്ങളേയും അതിന്റെ എല്ലാ സൂക്ഷ്മാര്തങ്ങളിലും സൈദ്ധാന്തികമായും പ്രായോഗികമായും നിരസിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. ലോക പ്രശസ്ത ബ്രിട്ടീഷ് ഇടതു ചിന്തകനായ എറിക് ഹോബ്സ്ബാമുമായി ന്യൂ ലെഫ്റ്റ് റിവ്യൂ മാസിക നടത്തിയ വിവാദമായ ആ അഭിമുഖത്തിലെ (2010 ജനുവരി - ഫെബ്രുവരി)ഈ ഭാഗം വായിക്കുക ...The decline of the enlightenment ideologies,of course,has left far more political scope for religious politics and religion version of nationalism. But i don't think there has been a major rise in all religion.Many are clearly on the way down.Roman Catholicism is fighting very hard,even in latin America, against the rise of evangelical protestant sects.and i'm sure it's only maintaining itself in Africa by concessions to local habits and customs which i doubt would have been made in the nineteenth century. Evangelical protestant sects are rising. But to what extent they are more than a small minority of the upwardly mobile as nonconformists used to be in England is not clear. It's also not apparent that jewish fundamentalism,which does such harm in israel,is a mass phenomenon, The one exception to this trend is islam,which has continued to expand without any effective missionary activity over the past few centuries.Within islam,it is unclear whether tendencies such as the present millitant movement for restoring the caliphate represent more than an activist minority.Islam however does seem to me to have great assets for continuing to expand largely because it gives poor possible the sense that they're as good as anybody else and that all muslims are equal.But a christian doesn't believe that he's as good as any other christian, I doubt whether christian black believe that they are as good as christian colonizers,whereas muslim blacks do. The structure of islam is more egalitarian and the militant element is rather strong there. I remember reading that slave - traders in brazil stopped importing muslim slaves because they kept rebelling. From where we stand,there are considerable dangers in this appeal to some extent islam makes the poor less receptive to other appeals for equality.Progressives in the muslim world knew from the start that there was no way of shifting the masses away from islam;even in Turkey they had to come to some kind of modus vivendi probably the only place where this was successfully done.

സര്‍വവിധ സാമൂഹിക അസമത്വങ്ങള്‍ക്കും'ദലിത് വതകരണ'ത്തിനുമെതിരായ ഇസ്ലാമിന്‍റെ സഹജവും ജനിതകവുമായ ശേഷിയെക്കുറിച്ചാണ് ഹോബ്സ്ബാം സംസാരിക്കുന്നത്.ഇസ്ലാമിന്റെ ഈ അന്തരീകശേഷി കാരണമാണ് കമ്മ്യൂണിസം പോലുള്ള കൃത്രിമ സമത്വവാദ ദര്‍ശനങ്ങള്‍ മുസ്ലിം സമൂഹത്തെ സ്വാധീനിക്കാതെ പോയതും.

അതെ സമയം,ഇന്ത്യന്‍ സാമൂഹിക അവസ്ഥകളുടെ സ്വാധീനം നിമിത്തം ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ ജാതീയമായ ചെറിയ വേര്‍തിരിവുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.ഇന്ത്യയിലെ വിവിധ ജാതിവിഭാഗങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണ് ഉത്തരേന്ത്യയിലെ മുസ്ലിംകള്‍.അവരുടെ പഴയ ജാതിബോധങ്ങള്‍ സമ്പൂര്‍ണ്ണമായി കുടഞ്ഞു തെരിപ്പിക്കുന്നതില്‍ അവരില്‍ ചെറിയൊരു വിഭാഗമെങ്കിലും,പ്രായിഗികമായി ഇനിയും മുന്നോട്ടു പോവേണ്ടതുണ്ട്.

ചെറിയ രീതിയിലാണെങ്കിലും ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വം മറികടക്കാനുള്ള പ്രായോഗികവും സൈദ്ധാന്തികവുമായ പ്രവര്‍ത്തനങ്ങള്‍ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുന്നുമുണ്ട്.സംവരണത്തില്‍ മുസ്ലിം ഒ.ബി.സി. എന്ന കാഴ്ചപ്പാടിനെ ജമാഅത്തെ ഇസ്ലാമി അംഗീകരിച്ചതും ഈ യാഥാര്‍ത്യത്തെ ഉള്‍ക്കൊണ്ട്‌ കൊണ്ടായിരുന്നു, വരേണ്യ സംഘടന എന്ന് ഹമീദ് വിമര്‍ശിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കഴിഞ്ഞ ദേശീയ അധ്യക്ഷന്‍ (അമീര്‍),ഹാര്‍വാര്‍ഡ്‌ യൂനിവേഴ്സിറ്റിയില്‍ നിന്ന് തത്ത്വചിന്തയില്‍ ഡോക്ടറെറ്റു നേടിയ ഡോ.അബ്ദുല്‍ ഹഖ് അന്‍സാരി,ഉത്തരേന്ത്യന്‍ മുസ്ലിം ശ്രേണീഘടനയില്‍ അങ്ങേയറ്റം പിന്നോക്കമായ 'അന്‍സാരി' വിഭാഗത്തില്‍ നിന്ന് വരുന്നയാളാണ്. ചരിത്രത്തില്‍ ആദ്യമായാണ്‌ അങ്ങിനെയോരാള്‍ ഒരു അഖിലേന്ത്യാ മുസ്ലിം സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് വരുന്നത്.ഇന്ത്യയിലെ പണ്ഡിതന്മാര്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍,ഇന്ത്യന്‍ മുസ്ലിം കളിലെ സവര്‍ണ്ണ - അവര്‍ണ്ണ ബോധത്തിന്റെ ചെറു ലക്ഷണങ്ങള്‍ കണ്ടെത്തുന്ന മസൂദ് ആലം ഫലാഹിയുടെ പ്രസിദ്ധമായ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ സൈദ്ധാന്തിക മാസികയായ സിന്ദഗിയാണ്.ഉത്തരേന്ത്യന്‍ മുസ്ലിംകളില്‍ ഒ.ബി.സി സംവരണം എന്ന ആശയത്തെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചതും യാഥാര്‍ത്യങ്ങളെക്കുറിച്ച തികഞ്ഞ ബോധ്യം കൊണ്ട് തന്നെയായിരുന്നു.

ഹമീദ് ചേന്ദമംഗല്ലൂരിപ്പോലുള്ളവര്‍ക്ക്,സത്യത്തില്‍ ഇതൊന്നുമല്ല വിഷയം.ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുന്കൈയിലുള്ള ഒരു മാധ്യമ സംരംഭം എല്ലാവിധ കുപ്രചാരണങ്ങളെയും പ്രതിസന്ധികളെയും മറികടന്നു കേരളത്തിന്റെ അജണ്ട നിശ്ചയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.അതിന്റെ യുവചന പ്രസ്ഥാനം വലിയൊരു സാമൂഹിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു;അതിലുള്ള അസൂയയാണ് പലവിധ സിദ്ധാന്തങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നു മാത്രം.









3 comments:

  1. എന്റെ ഇക്കാക്ക് എല്ലാ വിധ ആശംസകളും...

    ReplyDelete
  2. ('ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും - കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മിക മൂല്യങ്ങളിലും സംസ്കാരത്തിലും ഉത്പാദനത്തിലുമുള്ള പ്രശ്നങ്ങള്‍ക്കും - ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബ ബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്വങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷനു തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം.ഇപ്പോള്‍ പെരിസ്ത്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലക്കുള്ള അവരുടെ തനതായ ദൌത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്ത് ചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്" - സോവിയറ്റ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഗോര്‍ബച്ചേവിന്റെതാന് ഈ വാക്കുകള്‍ ഗോര്‍ബചെവിനു പിന്നീട് ഖേദിക്കേണ്ടി വന്ന കാര്യം മൌദൂദിക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം) ഇനാപേച്ചിക്ക് മരപട്ടി കൂട്ട്...!!!
    ഒരു ഹമീദിനെ ഇത്രയും വിസ്താരത്തില്‍ ഭയപെടുന്നുവെങ്കില്‍....''കേരളത്തിന്റെ അജണ്ട നിശ്ചയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.അതിന്റെ യുവചന പ്രസ്ഥാനം വലിയൊരു സാമൂഹിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു" എന്നു സ്വയം വിസേഷിപ്പിക്കുന്നത് എന്തിന്റെ ഹുങ്കിലാണ് സുഹൃത്തേ........?

    ReplyDelete