Ind disable

Tuesday, June 8, 2010

സ്വത്വരാഷ്ട്രീയ ജഗപൊക

ഒരുകണക്കിന് പിണറായി വിജയനല്ലേ ശരി? കുറേക്കാലമായി ഇരയുടെ മാനിഫെസ്‌റ്റോയും ചുമന്നു നടക്കാന്‍ തുടങ്ങിയിട്ട്. വോട്ടുരാഷ്ട്രീയത്തില്‍ കാലണയുടെ ഗുണമില്ല. അധികാരത്തില്‍ നേരെ ചൊവ്വേ കാലുനീട്ടിയിരിക്കാന്‍ സമ്മതിക്കുമോ-ചെങ്ങറ, അതിരപ്പിള്ളി, കിനാലൂര്‍.... ഓരോരോ എടങ്ങേറുകളുമായി ഇറങ്ങും. എങ്കില്‍പിന്നെ ഈ സൈസ് ബുദ്ധിജന്തുജാട കളഞ്ഞ് റിയല്‍പൊളിറ്റിക് പയറ്റിക്കൂടേ? എന്നുവെച്ചാല്‍, പണ്ട് ഇ.എം.എസ് സഖാവ് ചെയ്യാറുള്ളമാതിരി തരംവരുമ്പോള്‍ ഭൂരിപക്ഷവര്‍ഗീയതയെ ഒന്നു തലോടിവിടുക. മറ്റൊരു തരം വേണ്ടിവരുമ്പോള്‍ അതിനെതിരായ കൂട്ടങ്ങളെ തഞ്ചത്തിലടുപ്പിക്കുക. എങ്ങനെ പോയാലും മതേതരത്വ വര്‍ഗരാഷ്ട്രീയത്തിന്റെ ലേബല്‍ നെറ്റിയിലൊട്ടിച്ചുകൊണ്ട് പ്രത്യേകിച്ചൊരു വര്‍ഗീയതയുടെ വഴിയും പതിച്ചുകിട്ടില്ല. ഉരുളന്‍കല്ലില്‍ പായലുപിടിക്കില്ലെന്നത് സ്വത്വാതീത വര്‍ഗബുദ്ധി. വിജയന്‍സഖാവിന് ഈ കളി നല്ലോണമറിയാം.

ഗുജറാത്തിലെ മോഡിവിളയാട്ടത്തെ തുടര്‍ന്ന് കേരളത്തിലെ സഖാക്കള്‍ മുസ്‌ലിം കാര്‍ഡുയര്‍ത്തി. സദ്ദാംഹുസൈന്റെ അക്കൗണ്ടില്‍ അതൊന്നു കൂടി പൊലിപ്പിച്ചെടുത്തു. മുത്തങ്ങയുടെ പരിവട്ടത്തില്‍ ആദിവാസികാര്‍ഡ് നേരത്തെ കീശയിലുണ്ട്. എല്ലാം സമാസമം ചേര്‍ത്തപ്പോള്‍ മുന്നണിവോട്ടില്‍ നാലുശതമാനം ഇടത്തോട്ടു ചെരിഞ്ഞു. ഭൂമികൈയേറ്റം, പെണ്‍വാണിഭം ഇത്യാദികളില്‍വെച്ച് അച്യുതാനന്ദന്റെ വണ്‍മാന്‍ഷോ കൂടിയായപ്പോള്‍ മറ്റു രണ്ട് സ്വത്വരാഷ്ട്രീയങ്ങള്‍ കൂടി പോക്കറ്റിലെത്തി-പരിസ്ഥിതി, ലിംഗസ്വത്വം. ഭരണം താലത്തില്‍വെച്ച് കൈയിലെത്തി. ഈ നേട്ടത്തിന്റെ പ്രത്യയശാസ്ത്ര വാറോലയാണ് ഇരയുടെ മാനിഫെസ്‌റ്റോ എന്നും മറ്റും ബുദ്ധിജന്തു വ്യാഖ്യാനങ്ങള്‍ ഉടനേ പൊലിച്ചു. പറഞ്ഞിട്ടെന്താ, പിന്നീടുണ്ടായ തെരഞ്ഞെടുപ്പുകളിലൊന്നും ഈ ഇരപേമ്രംകൊണ്ട് ഗതിപിടിച്ചില്ല. ഭരണത്തിലെ പിടിപ്പുകേട് മറക്കാന്‍ മാനിഫെസ്‌റ്റോക്ക് ശീലപോരാ. അക്കിടിക്കുമേല്‍ അക്കിടി. വീണ്ടുമിതാ ഒരു വോട്ടെടുപ്പു സീസണ്‍ എത്തുന്നു. കേന്ദ്രത്തിലെ പിടി പോയി. സംസ്ഥാനത്തേത് പോയിക്കിട്ടുമെന്ന് ഏറക്കുറെ ഉറപ്പിച്ചെടുത്തു. ഇനിയുള്ളത് പൂഴിക്കടകന്‍. ജോസഫ് വിരുദ്ധപാനപാത്രം മുങ്ങിയതോടെ പൂഴിക്കടകനില്‍ ഒരു സ്‌കീമിനുള്ള കരുവൊത്തു. യു.ഡി.എഫ് നോക്കുക. മാണി കേരള കോണ്‍ഗ്രസ് സമം കത്തോലിക്കാ ഐക്യം ശിഷ്ടം പള്ളിസഭകള്‍ കോണ്‍ഗ്രസ് കൂടാരത്തില്‍. ഭരണവിരുദ്ധ വികാരംവഴി മുസ്‌ലിംകള്‍ ലീഗില്‍ ഐക്യപ്പെടുമെന്ന കണക്കുകൂട്ടല്‍ അടുത്തത്്. കരുണാകരന്‍ ഷെഡിലായ ശേഷം സവര്‍ണഹിന്ദുക്കളുമായുള്ള കോണ്‍ഗ്രസിന്റെ സമവാക്യം പിഴച്ചുകിടക്കുന്നു. ഇവിടെയാണ് ഇടതുമുന്നണി കാണുന്ന കച്ചിത്തുരുമ്പ്. സവര്‍ണഹിന്ദു വോട്ടിന് വലവീശുക. പ്രത്യയശാസ്ത്ര മസിലുള്ള കക്ഷികളെ സംബന്ധിച്ച് ആയതിന് രണ്ടു വഴികളാണുള്ളത്. ഒന്ന്, ഭൂരിപക്ഷ സാമുദായികതയുടെ സ്ഥാപനവല്‍കൃതരൂപങ്ങളെ പാട്ടിലാക്കുക. രണ്ട്, തങ്ങള്‍ വര്‍ഗീയവിരുദ്ധരാണെന്ന് പ്രഖ്യാപിക്കുക. ഇതില്‍ ആദ്യത്തേതിന് ഇടതുപക്ഷം ഇന്നുകാണുന്ന പാലമാണ് എന്‍.എസ്.എസ്. ദേവസ്വംബോര്‍ഡ് ഉപേക്ഷിച്ചതാണ് നായന്‍മാര്‍ക്കുള്ള പ്രത്യക്ഷ ഉപകാരസേവ. സമദൂരംകൊണ്ട് ക്ലച്ചുപിടിക്കില്ലെന്ന ബോധ്യത്തില്‍ തെല്ലു യു.ഡി.എഫ് നീരസവുമായി കഴിയുന്ന പെരുന്നയില്‍ ഇടതുപക്ഷ ഒളിസേവകള്‍ വേറെ. രണ്ടാമത്തേത്, ന്യൂനപക്ഷങ്ങളെ വര്‍ഗീയതയുമായി തുലനം ചെയ്തുള്ള വാചകമടികളാണ്. ക്രൈസ്തവവിഭാഗങ്ങളെ നേരത്തെതന്നെ ആ ലൈനില്‍ അകറ്റി. ഒടുവിലായി മുസ്‌ലിംകളെയും. ക്രിസ്ത്യന്‍, മുസ്‌ലിംവര്‍ഗീയതകള്‍ നാട്ടില്‍ വളര്‍ന്നിരിക്കുന്നു എന്ന് മുഖ്യമന്ത്രിമുഖേന പ്രഖ്യാപിച്ചതോടെ മാര്‍ക്‌സിസ്റ്റുനയം പാടേ വ്യക്തമാകുന്നു. ന്യൂനപക്ഷ വര്‍ഗീയതക്കെതിരാണ് തങ്ങള്‍ എന്ന പ്രഖ്യാപനമാണ് എക്കാലവും ഭൂരിപക്ഷവര്‍ഗീയതയെ പാട്ടിലാക്കാനുള്ള അടവ്. ഭൂരിപക്ഷവര്‍ഗീയതയെ വര്‍ഗീയതയായല്ല, ദേശീയതയായും മതേതരത്വമായുമാണ് ഇന്ത്യയില്‍ എളുപ്പത്തില്‍ വ്യാഖ്യാനിക്കപ്പെടുക. അതിന്റെ ഗുട്ടന്‍സ് ഈ തന്ത്രത്തില്‍ വിദഗ്ധനായിരുന്ന സാക്ഷാല്‍ ഭാരതശില്‍പി ജവഹര്‍ലാല്‍ തന്നെ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോഴത്തെ സ്വത്വരാഷ്ട്രീയ ജഗപൊകയെ കാണേണ്ടത്. സ്വത്വം ചരിത്രപരമായ സത്യമാണെന്ന കെ.ഇ.എന്നിന്റെ ന്യായവാദമൊന്നും അറിയാത്ത ഇള്ളാകുഞ്ഞുങ്ങളല്ല പാര്‍ട്ടിനേതൃത്വം. പാര്‍ലമെന്ററി വോട്ടുകമ്പോളത്തില്‍ അകപ്പെട്ട പാര്‍ട്ടിയെ സംബന്ധിച്ച് സ്വത്വരാഷ്ട്രീയമെന്നത് തങ്ങള്‍ക്ക് അടവുനയം പ്രയോഗിക്കാനുള്ള ഒരുപാധി എന്നതിലപ്പുറം ഒന്നുമല്ല. അല്ലാതെ, ജാതി-മത-ലിംഗ സ്വത്വങ്ങളടങ്ങുന്ന ഒരു സ്വത്വപ്രശ്‌നത്തെയും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ പ്രത്യയശാസ്ത്രപരമായി നേരിടുകയോ പരിഹരിക്കുകയോ ചെയ്തിട്ടുള്ളതല്ല. ഇപ്പറയുന്ന ഇരകളുടെ സ്വത്വരാഷ്ട്രീയം അംഗീകരിക്കുന്നതായി ഭാവിച്ചതുതന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കുള്ള ഒരടവു നയമായിരുന്നില്ലേ? സദ്ദാമിന് സിന്ദാബാദ്, മോഡിക്ക് മൂര്‍ദാബാദ്, സച്ചാര്‍കമ്മിറ്റിക്ക് പാലൊളിവീശല്‍ ഇത്യാദി മുസ്‌ലിംവോട്ടിലെ വിഭജനത്തിനുള്ള നമ്പര്‍. ആദിവാസികളുടെ സ്വത്വരാഷ്ട്രീയത്തില്‍ നഞ്ചുകലക്കാന്‍ പാര്‍ട്ടിവക ഒരാദിവാസി സംഗമം. ഈ വക പൊടിക്കൈകളല്ലാതെ അടിസ്ഥാന സ്വത്വപ്രമേയങ്ങളെ ഇന്ത്യന്‍കമ്യൂണിസ്റ്റുകള്‍ ഇപ്പോഴും നേരിടാറില്ല. പകരം എല്ലാ വിഭാഗങ്ങളും വര്‍ഗരാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന് പാര്‍ട്ടിക്കൊടിക്കീഴിലായാല്‍ അത് എല്ലാവരുടെയും പ്രശ്‌നങ്ങള്‍ക്കുള്ള ഏകജാലക രാഷ്ട്രീയമാകും എന്ന വഴുക്കന്‍ നയമാണ് പുലര്‍ത്തിപ്പോരുന്നത്. ഈ നിലപാടുതന്നെയാണ് സ്വത്വരാഷ്ട്രീയരൂപങ്ങളെയും അവക്കാധാരമായ കാതല്‍പ്രശ്‌നങ്ങളെയും വോട്ടുമലയാളത്തിലെ ഓഹരിസൂചികകളുടെ ചാഞ്ചല്യങ്ങള്‍ക്കനുസൃതമായി തട്ടിക്കളിക്കാനുള്ള പന്തായിമാത്രം പാര്‍ട്ടി കണക്കാക്കാന്‍ ഇടയാകുന്നതും.

ഇപ്പോഴത്തെ പന്തുകളി നോക്കുക. പി.കെ. പോക്കര്‍ 'ഓറ' എന്ന മാസികയില്‍ സ്വത്വരാഷ്ട്രീയം സംബന്ധിച്ച് അദ്ദേഹത്തെപ്പോലുള്ളവര്‍ വെച്ചുപുലര്‍ത്തുന്ന ഇടതുപക്ഷധാരണക്ക് അനുസൃതമായി ലേഖനമെഴുതുന്നു. പി. രാജീവും സംഘവും ഉടനേ 'ദേശാഭിമാനി'യില്‍ മറുഗോളടിക്കുന്നു-പാര്‍ട്ടിയുടെ 'പുതിയ'നയത്തിന് നിരക്കുന്ന വിധം. ഈ ലൈന്‍മാറ്റം അത്ര പിടിച്ചില്ലാത്തതുകൊണ്ടോ എന്തോ പോക്കര്‍ ക്ഷുഭിതനാകുന്നു. ചങ്ങാതി കെ.ഇ.എന്‍ ക്ഷോഭം പങ്കിടുന്നു. പാര്‍ട്ടിയിലെ സയാമീസ് ഇരട്ടകള്‍ (ബേബിയും ഐസക്കും) തൊട്ട്് പോളിറ്റ്ബ്യൂറോയില്‍ നിന്ന് എസ്.ആര്‍.പി വരെ പ്രതികരിക്കുന്നു. ഈ ഒച്ചപ്പാടില്‍ എന്തോ കടിപിടിവക കിട്ടുമെന്ന്കരുതി മാധ്യമപ്പട മൈക്കുമായിറങ്ങുന്നു. ഒട്ടും വൈകിയില്ല, 'സ്വത്വരാഷ്ട്രീയം രാഷ്ട്രീയത്തിലെ ചെറിയപടി, അതില്‍നിന്നു മുതിര്‍ന്ന് വര്‍ഗരാഷ്ട്രീയത്തിലേക്കെത്തുക' എന്ന സന്ദേശത്തില്‍ പോക്കര്‍മാരും എസ്.ആര്‍.പിമാരും ലയിക്കുന്നു. പിന്നെയെവിടെയാണു തര്‍ക്കം?

തര്‍ക്കമൊന്നുമല്ല, പാര്‍ട്ടിയുടെ ഇപ്പോഴത്തെ നയം ഭൂരിപക്ഷവര്‍ഗീയതയെ തലോടി വോട്ടുവരുത്തലാണ്. അതിനായി ഇരുമുന്നണികളെയും എളുപ്പത്തില്‍ നിജപ്പെടുത്താവുന്ന ഒരു ബ്രാക്കറ്റിങ് ഉണ്ടാക്കണം. യു.ഡി.എഫ് സമം ന്യൂനപക്ഷ വര്‍ഗീയത, ഇടതുപക്ഷം സമം അപ്പറഞ്ഞതിനെതിര്. ഈ എതിര്‍പ്പിന്റെ ശരിയര്‍ഥം ഭൂരിപക്ഷവര്‍ഗീയത എന്നു വായിക്കപ്പെടരുത്. അതിനൊരു സൈദ്ധാന്തിക മറക്കുട വേണം. അതാണ് ന്യൂനപക്ഷങ്ങളും ആദിവാസികളും മറ്റും പ്രതിനിധാനം ചെയ്യുന്ന സ്വത്വരാഷ്ട്രീയ രൂപങ്ങള്‍ക്കെതിരായ അടച്ചുപറച്ചില്‍. പി. രാജീവിനെപ്പോലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ നയം അനുസരണയോടെ ശിരസാവഹിക്കുന്നു. പോക്കറെപ്പോലുള്ള ഗ്രന്ഥരാഷ്ട്രീയക്കാര്‍ 'തൈരില്ലെങ്കില്‍ മോരും കൂട്ടിത്താ' എന്നു ചിണങ്ങുന്നു. ആത്യന്തികമായി പ്രത്യയശാസ്ത്രമല്ല വോട്ടുപരീക്ഷക്കിരിക്കുന്നത്, പാര്‍ട്ടിയാണ്. അവിടുത്തെ ജയം പുസ്തകബുജികളുടെ ദന്തഗോപുരങ്ങളിലല്ല, സാദാപൗരന്‍ കുത്തുന്ന ബാലറ്റിലാണ്. ഈ സന്ദേശമാണ് പി. രാജീവിലൂടെ പാര്‍ട്ടി സ്വന്തം സിദ്ധാന്തവൈദ്യന്‍മാര്‍ക്ക് കൊടുത്തിരിക്കുന്നത്.

സത്യത്തില്‍ മാര്‍കിസ്റ്റുകാരുടെ ഈ സ്വത്വരാഷ്ട്രീയപുകിലുതന്നെ ഒരു ടിന്റുമോന്‍ ഫലിതമല്ലേ? ഇന്ന് നമ്മുടെ നാടന്‍ വര്‍ഗരാഷ്ട്രീയക്കാര്‍ തള്ളിപ്പറയുന്നത് അധഃകൃതരാക്കപ്പെട്ടവരുടെയും മത,ലിംഗ,പരിസ്ഥിതി ആദിയായ ന്യൂനപക്ഷങ്ങളുടെയും സ്വത്വരാഷ്ട്രീയത്തെയാണ്. ഇതേ പ്രമേയങ്ങളിലെ ഭൂരിപക്ഷസ്വത്വങ്ങളുടെ രാഷ്ട്രീയത്തെ തള്ളുന്നതായി ഭാവിച്ച് പരോക്ഷമായി അവയെ പ്രീണിപ്പിക്കുകയാണല്ലോ ഈ 'പുതിയ' ബോധോദയത്തിന്റെ ഉള്ളിലിരിപ്പ്. ഫലിതം അതല്ല. നമുക്കിടയില്‍ ഇന്നുള്ള വിവിധ ഇനം സ്വത്വരാഷ്ട്രീയങ്ങള്‍ അങ്കുരിച്ചതുതന്നെ ഇപ്പറഞ്ഞ ഭൂരിപക്ഷ സ്വത്വരാഷ്ട്രീയത്തോടുള്ള പ്രതികരണമായിട്ടാണ്. ഒപ്പം, ഇന്ത്യന്‍ മതേതരത്വം അവരുടെ പ്രശ്‌നങ്ങളെ അവഗണിച്ചതുകൊണ്ടുമാണ്. ഈ ഒഴിവാക്കലില്‍/അലംഭാവത്തില്‍ മതേതരത്വം അവകാശപ്പെടുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പങ്കാളിത്തം ഗ്രന്ഥപ്പൈക്കളെ നിരത്തി മറച്ചുവെക്കാനും മുട്ടാപ്പോക്കു കുന്നായ്മകള്‍ കൊണ്ട് തടുക്കാനുമാണ് എന്നുമവര്‍ ശ്രദ്ധിച്ചിട്ടുള്ളത്. ഗത്യന്തരമില്ലാതെ വിവിധ സ്വത്വരാഷ്ട്രീയ രൂപങ്ങള്‍ സ്വകീയമായി തല നിവര്‍ത്തി തുടങ്ങിയപ്പോള്‍ ഇടതുപക്ഷത്തിന് ആധിയായി. അത് ഇലക്ടറല്‍ രാഷ്ട്രീയത്തിലെ ആധി മാത്രമാണെന്നതാണ് രസകരം. അതിനപ്പുറം പ്രത്യയശാസ്ത്രപരമായി ഈ ഇന്ത്യന്‍ സവിശേഷതകളെ ഇനിയും പരിഹരിക്കാത്തതിലുണ്ടാകേണ്ട ആധിയൊന്നും വോട്ടുരാമന്‍മാര്‍ക്കില്ല. അങ്ങനെ, ഇരിക്കുന്ന കൊമ്പു തന്നെ സ്വയം മുറിക്കുന്ന ആത്മാരാമന്മാരായി പരിണമിക്കുന്നു, വര്‍ഗരാഷ്ട്രീയ സ്വത്വങ്ങള്‍.

ഇനി ഈ ഫലിതത്തിന് അടിവരയിടുന്ന ഒരു ഫലിതം ഇപ്പോഴത്തെ ജഗപൊകയില്‍ നിന്നുതന്നെ നമുക്ക് കിട്ടുന്നുണ്ട്. പി. രാജീവിനെതിരെ പോക്കര്‍ പ്രകടിപ്പിച്ച പരസ്യ പ്രക്ഷോഭ താപ പ്രകടനത്തിലെ പ്രസക്തഭാഗമിങ്ങനെ: രാജീവിനെ പോലുള്ളവര്‍ക്ക് ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ എന്താണ് യോഗ്യത? അയാള്‍ സാംസ്‌കാരിക പ്രവര്‍ത്തകനോ അക്കാദമീഷ്യനോ ആണോ? രാഷ്ട്രീയപ്രവര്‍ത്തകന്‍ മാത്രമാണ്. സൈദ്ധാന്തികവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്താണ് യോഗ്യത?-പോക്കരദ്ദേഹം കത്തിക്കയറി.
പരിഭാഷ: ''ഞങ്ങള്‍ ബുദ്ധിജീവികള്‍ ഇരിക്കുന്നിടത്ത് വെറും രാഷ്ട്രീയ തൊഴിലാളികള്‍ക്ക് എന്തു കാര്യം?

അര്‍ഥം: ''നീയൊക്കെ അധഃകൃതജാതി. ഞങ്ങള്‍ ബൗദ്ധിക ബ്രാഹ്മിണ്‍സ്'
എങ്ങനുണ്ട്, കാര്യത്തോടടുക്കുമ്പോള്‍ വര്‍ഗരാഷ്ട്രീയത്തിന്റെ അപ്പോസ്തുലന്മാരുടെ സ്വന്തം 'സ്വത്വ' പ്രകൃതം?

1 comment:

  1. എനിക്കൊന്നെപറയാനുള്ളൂ തമാശവല്‍ക്കരിക്കുന്നതിനുപകരം നിങ്ങള്‍ ഫ്രാഡ്രൈക് ജയിംസനെ പോലുള്ളവരെ വായിക്കുക

    ReplyDelete