Ind disable

Sunday, June 20, 2010

കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും



ഇടതുപക്ഷത്തിന്റെ നയനിലപാടുകള്‍ മുതലാളിത്തത്തെ താങ്ങുന്നതാവരുത്;തടുക്കുന്നതും തകര്‍ക്കുന്നതുമാവണം.കമ്മ്യൂണിസ്റ്റുകാര്‍ മുമ്പ് അങ്ങിനെയായിരുന്നു,മുതലാളിത്ത വിരോധികള്‍,സാമ്രാജ്യത്വ വിരുദ്ധര്‍,എഴകള്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം നില്‍ക്കുന്നവര്‍,മര്‍ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി പോരാടുന്നവര്‍.ഇന്ന് സ്ഥിതിയാകെ മാറി .തത്വത്തില്‍ മുതലാളിത്ത വിരുദ്ധരായിരിക്കെതന്നെ പ്രയോഗത്തില്‍ മുതലാളിത്തപരമായിരിക്കുന്നു അവരുടെ സമീപനങ്ങള്‍.നടപ്പിലും ഇരിപ്പിലും മാത്രമല്ല അവരുടെ ഹാവഭാവങ്ങളിലും ഈ മാറ്റമുണ്ട്,കട്ടന്‍ചായയും പരിപ്പുവടയും മാത്രമല്ല മാര്‍ക്സിസത്തിന്റെ ചിഹ്നങ്ങളും അവരുടെ ജീവിതത്തില്‍നിന്നു അപ്രത്യക്ഷമായിരിക്കുന്നു.ലോകത്തെ മാറ്റിമറിക്കുന്നതിലല്ല ലോകത്തിനനുസരിച്ചു മാരുന്നതിനാണ് അവര്‍ക്കിപ്പോള്‍ താല്പര്യം.പിണറായി വിജയന്‍ ഈ മാറ്റത്തിന്റെ കേരളത്തിലെ കൊടിവാഹകനാണ്; വി.എസ്. അച്യുതാനന്ദനും വെളിയം ഭാര്‍ഗവനും കൊടി പിടിക്കുന്നില്ല;പക്ഷെ കൂടെ നടക്കാതിരിക്കുന്നില്ല.ഇവര്‍ തമ്മിലുള്ള ചെറിയ അന്തരത്തിലാണ് കമ്മ്യൂണിസം ഇന്ന് ജീവിച്ചിരിക്കുന്നത്‌.

വി-എസ് അച്യുതാനന്ദനെ ഒരു കമ്മ്യൂണിസ്റ്റ്കാരനെപ്പോലെ ഭരിക്കാന്‍ ഉമ്മന്‍ ചാണ്ടിയല്ല,പിണറായി വിജയനാണ് സമ്മതിക്കാതിരിക്കുന്നത്.കൊണ്ഗ്രസ്സല്ല സ്വന്തം പാര്‍ട്ടിയും മന്ത്രിമാരുമാണ്‌ വിഎസ്സിനെ നോക്ക്കുത്തിയാക്കിയത്.
ഒടുവില്‍ അദ്ദേഹം മെരുങ്ങി.അങ്ങിനെ അവസാനത്തെ കമ്മ്യൂണിസ്റ്റും കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ജനപക്ഷത്തുനിന്നു എത്ര വേഗമാണ് കമ്മ്യൂണിസ്റ്റുകള്‍ കൂട്മാറിയത്,കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പോഷക സംഘടനകളും മുന്‍കൈ എടുത്ത് നടത്തിയ ജനകീയ സമരങ്ങള്‍ എത്ര?പിന്തുണച്ചില്ലെങ്കിലും അവരെന്തിനു ജനകീയ സമരങ്ങളെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചു?കൊണ്ഗ്രസ്സില്‍നിന്നു ഇതര വലതുപക്ഷ പ്രസ്ഥാനങ്ങളില്‍നിന്നും അവര്‍ വ്യത്യസ്ഥമായതെവിടെ? കമ്മ്യൂണിസ്റ്റുകാര്‍ എങ്ങിനെ ചെങ്ങറ സമരത്തിന്‌ എതിരായി? കിനാലൂര്‍ സമരത്തിന്‌ എതിരായി? ഭൂമി നിഷേധിക്കപ്പെടുന്നവനും കുടിയിറക്കപ്പെടുന്നവനും എതിരായി? മര്‍ദിക്കപ്പെടുന്നവര്‍ക്കും പീഡിപ്പിക്കപ്പെടുന്നവര്‍ക്കും എതിരായി? ഉത്തരം ലളിതം - അവര്‍ക്കിനിയും മുതലാളിത്തത്തെയും അത് ഓഫര്‍ ചെയ്യുന്ന സുഖസൌകര്യങ്ങളെയും വര്ജിക്കാന്‍ വയ്യ.മാവൂരിലെ സമര സഖാവ് കിനാലൂരില്‍ എത്തുമ്പോള്‍ ബിര്‍ലയാകുന്നത് അങ്ങിനെയാണ്.ഇത് കേരളത്തിലെ മാത്രം കൌതുകമല്ല.
ലോകത്താകമാനം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയമാണ്.

മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സമരം ആഗോളതലത്തില്‍ ഇന്ന് നയിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളല്ല;ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്.സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും വലിയ ശത്രു അവരാണ്.ഇസ്ലാം അതിന്റെ ചരിത്രപരമായ ദൌത്യം വീണ്ടെടുത്ത്‌ എന്നുമാത്രമേ ഇതേക്കുറിച്ച് പറയേണ്ടതുള്ളൂ.ഈ പ്രസ്ഥാനങ്ങളെയും നായകന്മാരെയുമാണ് മുതലാളിത്ത സാമ്രാജ്യത്വശക്തികള്‍ ഊരുവിലക്കി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത്.

മുതലാളിത രാഷ്ട്രങ്ങള്‍ ഇസ്ലാമിനോടും ഇസ്ലാമിക പ്രസ്ഥാനങ്ങളോടും സ്വീകരിച്ചിരിക്കുന്ന സമീപനം ഒരുകാലത്ത് അവര്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളോട് സ്വീകരിച്ചിരുന്ന സമീപനം തന്നെയാണ്.പടിഞ്ഞാറ് പ്രചരിപ്പിച്ച ഇസ്ലാം ഭീകരതയെ ആര് തിരിച്ചറിഞ്ഞില്ലെങ്കിലും കമ്മ്യൂണിസ്റ്റ്‌കാര്‍ തിരിച്ചറിയേണ്ടതായിരുന്നു.പടിഞ്ഞാറന്‍ ശബ്ദ കോശത്തിലെ തീവ്രവാദതിന്റെയും ഭീകരവാദത്തിന്റെയും അര്‍ത്ഥങ്ങളും അനര്‍ത്ഥങ്ങളും മനസ്സിലാകാത്തതല്ല,
തങ്ങളുടെ ഇസ്ലാം വിരോധം പടിഞ്ഞാറില്‍നിന്ന് വ്യത്യസ്തമല്ലാത്തതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌കാര്‍ ഈ ശബ്ദകോലാഹലങ്ങളെ തങ്ങളുടെ നിഘണ്ടുവില്‍ ഉള്‍പ്പെടുത്താന്‍ കാരണം.

അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ്‌കള്‍ക്ക് ഇസ്ലാമിസ്റ്റുകളോട് യോചിക്കാനാവില്ല, ഇസ്ലാമിസ്റ്റുകള്‍ക്ക് കമ്മ്യൂണിസ്റ്റ്‌കളോടും.ഇരുകൂട്ടരുടെയും മൌലിക സിദ്ധാന്തങ്ങള്‍ അത്രമേല്‍ വ്യത്യസ്തമാണ്. എന്നാല്‍ വ്യത്യാസം ദിനം ദിന ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന പൊതു പ്രശ്നങ്ങളെ ഒന്നിച്ചു നേരിടുന്നതിനു തടസ്സമാവരുതായിരുന്നു.തടസ്സമാവുന്നത് അവര്‍ക്കല്ല അവരുടെ പൊതു ശത്രുവിനാണ് ഗുണം ചെയ്യുക. ഗുണം ഇന്ന് മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ വേണ്ടതിലധികം ഉപയോഗിക്കുന്നുണ്ട്.ഇതിനുത്തരവാദി ഇസ്ലാമിസ്റ്റുകളല്ല കമ്മ്യൂണിസ്റ്റുകളാണ്.വരട്ടു തത്വവാദങ്ങളില്‍ അഭിരമിക്കുന്നത് അവരാണ്.പ്രായോഗിക ബുദ്ധി അവരുടെ ഖജനാവില്‍ തീരെ ഇല്ല.എന്നാല്‍ ഇസ്ലാമിസ്റ്റുകള്‍ ഇത് ആവശ്യത്തിനു പ്രകടിപ്പിച്ചിട്ടുണ്ട്,കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് സ്വീകരിച്ചിരുന്ന മുന്‍കാല സമീപനത്തില്‍ അവര്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. മാറ്റം ലോകാടിസ്ഥാനത്തില്‍ പ്രകടമാണ്.ഇതിന്റെ പ്രയൊചനം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്,ഇത് അംഗീകരിക്കാനുള്ള പിണറായി വിജയന്‍റെ മടി വസ്തുതാപരമായ തെറ്റ്മാത്രമല്ല, രാഷ്ട്രീയ വങ്കത്തം കൂടിയാണ്.















പിണറായി ഒരുപടി മുന്നോട്ടു കടന്നു ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനത്തെ ആക്രമിക്കുകയാണ്.മുതലാളിത്തത്തി
ന്റെയും സാമ്രാജ്യത്വ ശക്തികളുടെയും പതിവ് പദാവലികളാണ് ഇതിനുവേണ്ടി അദ്ദേഹം ഉപയോഗിക്കുന്നത്.ഇസ്ലാമിക പ്രസ്ഥാനത്തോടുള്ള വെറുപ്പിലും വിദ്വേഷത്തിലും വര്‍ഗീയവാടികളെപ്പോലും അദ്ദേഹം പിന്നിലാക്കുന്നു. എണ്‍പതുകളിലെ ശരീഅത്ത്‌ വിരുദ്ധ സമരത്തിന്റെ വീരസ്മരണകളും ഒരു കംമ്യൂനിസ്റ്റിനു തീരെ ചേരാത്ത വര്‍ഗീയ വികാരങ്ങളും അദ്ധേഹത്തെ ആവേശ ഭരിതനാക്കുന്നു. ഇവര്‍ വേറെ, നമ്മളാണ് ഒന്ന് എന്ന് അദ്ദേഹം ആരോടൊക്കെയോ വിളിച്ചു പറയുന്നു. ഭാഗ്യവശാല്‍ എല്ലാം കമ്മ്യൂണിസ്റ്റ്കാരും ഇത് ഏറ്റുപിടിച്ചിട്ടില്ല.പിണറായി ജമാഅത്തെ ഇസ്ലാമിക് ഊര് വിലക്കിയ അതെ ദിവസമാണ് സീതാറാം യെച്ചൂരി ഇസ്രായേല്‍ ഗസ്സാ ഉപരോധത്തിന് എതിരെ ഡല്‍ഹിയില്‍ ജമാത്ത്‌ നേതാക്കളോടൊപ്പം കൈ കോര്‍ത്തത്.

അമേരിക്കയെക്കാളും ഇസ്രായെലിനെക്കാളും വര്‍ഗീയ ഫാഷിസ്റ്റുശക്തികളെക്കാളും അപകടം പിണറായി ജമാത്തെ ഇസ്ലാമിയില്‍ കണ്ടത് ഏതു കണ്ണ് കൊണ്ടാണ് ? കമ്മ്യൂണിസ്റ്റ്‌ കണ്ണ് കൊണ്ടല്ലെന്ന് തീര്‍ച്ച.പിണറായി ജമാത്തിനെ ജനാധിപത്യവും ദേശിയതയും പഠിപ്പിക്കുന്നത്‌ ഏതു പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ? അറിയപ്പെടുന്ന ഒരു മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികനും അങ്ങിനെ ഒരു പുസ്തകം രചിച്ചിട്ടില്ല. എ.എം.എസ് പോലുമില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമഗ്രാധിപത്യത്തെയും തൊഴിലാളിവര്‍ഗ സാര്‍വദേശിയതയെയും മാത്രം അംഗീകരിക്കുന്ന കമ്മ്യൂണിസ്റ്റ്കള്‍ക്ക്,ദൈവാധിപത്യത്തിലധിഷ്ടിതമായ ജനാധിപത്യത്തിലും ദേശസ്നേഹം കൈവിടാതെയുള്ള വിശ്വമാനവികതയിലും വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ എന്തധികാരം?

ജമാഅത്തെ ഇസ്ലാമിയുടെ വലുപ്പത്തെപ്പറ്റി പിണറായി വിജയനെന്തിനാണ് അസ്വസ്ഥനാകുന്നത്? പിണറായിയുടെ ഉറക്കം കെടുത്താന്‍ മാത്രം വലുപ്പവും സ്വാധീനവും ജമാഅത്തിനു എങ്ങനെയാണ് കൈവന്നത്? ആദര്‍ശവിശുദ്ധി കൊണ്ടും അധ്വാന മികവുകൊണ്ടുമെന്നതാണ് ഉത്തരം.ഒന്നാമത്തേത് ഹമീദ് ചേന്ദമംഗല്ലൂര്‍ വരെ അംഗീകരിച്ചിട്ടുണ്ട്,രണ്ടാമത്തെതിനുള്ള അംഗീകാരം പിറകെ വരും.പിണറായി ആരോപിക്കുന്ന പൊയ്മുഖം അദ്ദേഹം കണ്ണാടി നോക്കിയപ്പോള്‍ കണ്ടതായിരിക്കാം.കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മുഖമല്ല പിണറായി നയിക്കുന്ന പാര്ട്ടിയുടെതെന്നു ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ജമാഅത്തെ ഇസ്ലാമിക്ക് പോയ്മുഖതിന്റെ ആവശ്യമില്ല.അത് ഒരു തുറന്ന പുസ്തകമാണ്, അഞ്ഞൂറോളം പുസ്തകങ്ങളിലും ആയിരക്കണക്കിന് കര്‍മവേദികളിലും അതിന്റെ മുഖം തുറന്നു വച്ചിരിക്കുന്നു, സ്വന്തം മുഖം ഇത്രയധികം അനാവരണം ചെയ്ത മറ്റൊരു പ്രസ്ഥാനം ലോകത്ത് തന്നെ വേറെയില്ല.ജമാഅത്തിനെ അതിന്റെ മൌലിക സ്വഭാവത്തില്‍ ജനം അറിയരുത് എന്നല്ല അറിയണം.
അറിഞ്ഞേ പറ്റൂ എന്നാണു ജമാഅത്തിന്റെ നിലപാട്.അതുകൊണ്ടാണ് ഇത്രയധികം പുസ്തകങ്ങള്‍,
പ്രസിദ്ധീകരണങ്ങള്‍,സംവാദങ്ങള്‍,സമ്മേളനങ്ങള്‍.ജമാഅത്തിനെ ജനാധിപത്യ മര്യാദ പഠിപ്പിക്കാന്‍ ആര്‍ക്കാണര്‍ഹത?ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങളിലും വേദികളിലും സ്വന്തം അഭിപ്രായം പറയാന്‍ ഒന്നിലധികം തവണ അവസരം ലഭിച്ചിട്ടില്ലാത്ത എത്ര ബുദ്ധിജീവികളുണ്ടിവിടെ? ജമാഅത്ത് കാണിച്ചത്ര സര്‍ഗാത്മകതയും സഹിഷ്ണുതയും മറ്റാരാണ്‌ കാണിച്ചിട്ടുള്ളത്?വിമര്‍ശനത്തെയും സംവാദത്തെയും തരിമ്പും പേടിക്കാത്ത വേറെ ഏതു സംഘടനയുണ്ട് കേരളത്തില്‍?

ജമാഅത്ത് മുന്നോട്ടു വെക്കുന്ന ആശയത്തെ ബൌദ്ധിക തലത്തിലാണ് നേരിടേണ്ടത്.ഗുണ്ടാ സ്റ്റൈലില്‍ അതിനെ നേരിടുന്നത് സ്വന്തം ആശയങ്ങളുടെ അവശതയില്‍ സംശയമില്ലാത്തത് കൊണ്ടാണ്.ജമാഅത്ത് എതിരാകളെ വെല്ലുവിളിക്കുന്നത്‌ ആശയബലത്തിലാണ്.സ്വന്തം ആശയങ്ങളുടെ ശരിയിലും ശക്തിയിലും അതിനു സംശയമേതുമില്ല.ചക്രവാളങ്ങളെ അത് പ്രകാശം പരത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട്വരുന്നത് ജമാഅത്തിനു ആവേശവും ആത്മവിശ്വാസവും പകരുന്നു.

സോളിഡാരിറ്റി ജമാഅത്തിന്റെ സുകൃതമാണ്,പുസ്തകങ്ങളില്‍ പറഞ്ഞത് ജീവിതത്തില്‍ പകര്‍ത്താനുള്ള ജമാഅത്തിന്റെ ആത്മാര്‍ത്ഥതയാണിത്‌,പ്രവാചകന്റെ മണമുള്ള സദ്‌വൃത്തികളാണ് സോളിഡാരിറ്റി ചെയ്യുന്നത്,അതിനു സമരം സേവനവും സേവനം സമരവുമാണ്.ഇടതുപക്ഷത്ത് നിന്ന് അത് ഒന്നും കടം കൊണ്ടിട്ടില്ല, പ്രവാചകന്‍മാരുടെയും അനുചരന്‍മാരുടെയും നാള്‍വഴികളിലില്ലാത്ത ഒന്നും അത് സ്വീകരിച്ചിട്ടില്ല.പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ഇസ്ലാമിനെ അത് ആക്ടിവേറ്റു ചെയ്യുകയാണ്,ഇതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല.വിശുദ്ധമായ ആദര്‍ശമില്ലാതെ പരിമളം പരത്തുന്ന പ്രവര്‍ത്തികള്‍ ചെയ്യാനാവില്ല.സ്വന്തം കാലിന്നടിയിലെ പുതുമണ്ണ് സോളിഡാരിറ്റിയിലേക്ക് ചേരുന്നത് തടയാന്‍ തല്‍ക്കാലം മാര്‍ഗമൊന്നുമില്ല.കക്കോടി മോഡല്‍ ഈ ചോര്‍ച്ച വര്ധിപ്പിക്കുകയെയുള്ളൂ.ആക്രമണങ്ങളെ പുഞ്ചിരിയോടെ നേരിടാന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് അനിതരസാധാരണമായ കരുത്തുണ്ട്.

വേണ്ടത് പിണറായിയുടെ നുണപ്രചരണമല്ല; കക്കോടിയിലെ ആയുധ പ്രയോഗവുമല്ല,കാലത്തെ നിറം പുരട്ടിയ കണ്ണടകളില്ലാതെ നോക്കുകയാണ്,ഇസ്ലാമിക പ്രസ്ഥാനങ്ങളെ മുന്‍വിധിയില്ലാതെ വായിക്കുകയാണ്.തങ്ങളുടെയും ഇസ്ലാമിസ്റ്റുകളുടെയും ലക്‌ഷ്യം പോതുവാകുന്നതും വേര്പിരിയുന്നതും എവിടെയൊക്കെയാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ കൃത്യമായി മനസ്സിലാക്കണം, വിമര്‍ശനത്തിന്റെ പേരില്‍ പഴയ ബാലസാഹിത്യം ഉരുവിടുകയല്ല വേണ്ടത്.ഇസ്ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള മുതലാളിത്ത വിമര്‍ശനങ്ങള്‍ക്ക് ചുവന്ന മഷികൊണ്ട് അടിവരയിടുമ്പോള്‍ ആരെയാണ് തങ്ങള്‍ സഹായിക്കുന്നതെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് ബുദ്ധിയുണ്ടാവണം.മുതലാളിത്ത ബുദ്ധിജീവികളില്‍ നിന്നും വര്‍ഗീയവാദികളില്‍ നിന്നും തങ്ങള്‍ എങ്ങിനെ വ്യത്യസ്തരാകുന്നു എന്ന് പരിശോധിക്കാന്‍ അവര്‍ സന്നദ്ധരാവണം.ഇല്ലെങ്കില്‍ അതിന്റെ നഷ്ടം ലോകത്തിനുണ്ടാകും,ലാഭം മുതലാളിത്ത സാമ്രാജ്യത്വ വര്‍ഗീയശക്തികള്‍ക്കും.പുനരാലോചന പിണറായിക്ക് പറഞ്ഞതല്ല എന്ന് വാശിപിടിക്കരുത്.വാശിപിടിച്ചാല്‍ ജമാഅത്തെ ഇസ്ലാമിക്ക് എന്തെങ്കിലും ക്ഷീണം സംഭവിക്കുമെന്ന് കരുതേണ്ട;സ്വന്തം പാര്‍ട്ടിക്കും അത് യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഇമേജിനും സംഭവിക്കാന്‍ പോകുന്ന സാരമായ പരിക്ക് വിസ്മരിക്കുകയും വേണ്ട.


1 comment:

  1. സമ്രാജ്യത്വ അധിനിവേശത്തിനു അഫഗാനില്‍ ഇസ്ലാമിനെ അമേരിക്കവൃത്തിയായി ഉപയോഗിച്ചത് USSR-ലേ വലതുപക്ഷ കമ്യൂണിസ്റ്റ് ഒറ്റുകാരേ നോക്കുകുത്തിയാക്കിയാണ്. USSR- തകര്‍ത്തതിനുശേഷം, അമേരിക്കന്‍ ലാബട്ട്രിയില്‍ സൃഷ്ടിക്കപ്പെട്ട് താലിബാനും-ഇസ്ലാം ഭീകരവാദവും ഒരിക്കലും സാമ്രാജ്യത്വ അധിനിവേശത്തിനു എതിരല്ല! നവലിബറന്‍ നയങ്ങള്‍ നടപ്പാക്കാന്‍ ഏറേ സഹകരവുമാണ്. ഇവിടെ ശവപ്പെട്ടി അഴിമതി ഉയര്‍ന്നു വന്നപ്പോള്‍ പാര്‍മെന്റ് ആക്ക്രമിച്ച് ശ്രദ്ധതിരിച്ചത് ആരെ സഹായിക്കാനാണ്?
    RSSS-ഭൂരിപക്ഷ വെക്താക്കളുടെ ഫാസിസ്റ്റ് നയവുമായി വരുമ്പോള്‍; ഇവിടുത്തെ ഏറ്റവും വലിയ ഭീകരവാദികള്‍ അവരാണെന്നുള്ളതിനു തിരിച്ചറിയാന്‍ സോളിഡരിറ്റിയുടെയോ, പോപ്പുലറിന്റെയോ(NDF)- മെഴുകു തിരിവെട്ടം വേണ്ട ഞങ്ങള്‍ക്ക്! RSSS-നേക്കാള്‍ അപകടകാരിയായ ജമത്തിയേ-RSSS നെ നേരിടുന്നതുപോലേ ഫോക്കസ് ചെയാത്തത്; അതേ, എണംകൊണ്ടും വണംകൊണ്ടും ഇന്ത്യാരാജത്തു ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലാ എന്നു ഉത്തമ ബോധ്യമുള്ളതുകൊണ്ടു തന്നെയാണ്!സിഗൂരിലും, കിനാലൂരിലും അരങ്ങേറ്റുന്ന പൊറാട്ട് വേഷം മോഡിയേയും അമേരിക്കയേയും തകര്‍ക്കാനല്ല, മറിച്ചു ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ സേഷികൈവരുന്ന ഇടതുപക്ഷത്തെയാണ് അല്ലെങ്കില്‍ അതിനു നേതൃത്വം കൊടുക്കുന്ന CPI(M)-നെയാണ് എന്നത് ഇവിടുത്തെ ഇരയാക്കപെട്ടവരും, ഇരയുടെവേഷം കെട്ടിയവരും തിരിച്ചറിയേണ്ടിവരുമെന്നത് വിദൂരമല്ല! അതൊരു മുന്‍സിപാലിറ്റി തോല്‍വിയിലോ, നിയമസഭാതിരഞ്ഞെടുപ്പിലോ ചൂണ്ടികാണിക്കാന്‍ കഴിയുന്നതല്ല.....!

    ReplyDelete