Ind disable
Showing posts with label ഇടപെടല്‍ / കെ.ഇ.എന്‍. Show all posts
Showing posts with label ഇടപെടല്‍ / കെ.ഇ.എന്‍. Show all posts

Saturday, May 29, 2010

കലാപങ്ങള്‍ സംഘടിപ്പിച്ച് കൊടുക്കപ്പെടും

'താടി വളര്‍ന്നത് പെട്ടെന്നായിരുന്നു
നെറ്റിയില്‍ ഭസ്മവും കുങ്കുമവും പ്രത്യക്ഷപ്പെട്ടു.
ഉടുപ്പും പുതപ്പും കാവിനിറമായി
കൈയില്‍ ത്രിശൂലവും വന്നുചേര്‍ന്നു
ചുണ്ടില്‍ രാമനാമവും.
പിന്നീടാണ് ആഹാരരീതി മാറിയത്
അത്താഴം ശിശുക്കളുടെ മാംസമായി
ദാഹം തീര്‍ക്കാന്‍ മുതിര്‍ന്നവരുടെ രക്തവും
അങ്ങനെയാണ് ഞങ്ങളുടെ നഗരങ്ങളെല്ലാം കാടുകളായത്
ഗുഹകളിലിരുട്ടകറ്റാന്‍
ഇപ്പോള്‍ ഞങ്ങള്‍ മനുഷ്യരെ കത്തിക്കുന്നു
ഹാ, എന്തൊരു കൊതിപ്പിക്കുന്ന സുഗന്ധം
(നരഭോജികള്‍ - സച്ചിദാനന്ദന്‍).

ഈ നാടിനേക്കാള്‍ പവിത്രമായി നമുക്കു യാതൊന്നുമില്ല. ഇവിടത്തെ ഓരോ തരിമണലും സചേതനമോ അചേതനമോ ആയ ഏതൊരു വസ്തുവും കല്ലും മരവും നദിയും അരുവിയും എല്ലാം തന്നെ നമുക്ക് പവിത്രമാണ്.' ഇത്തരമൊരു മാനസികാവസ്ഥയെ ദൃഢപ്പെടുത്താനാണത്രെ 'ഭൂമിപൂജ'യോടുകൂടി മതചടങ്ങുകളെല്ലാം തുടങ്ങുന്നത്. 'ഒരു കുഞ്ഞുകളിക്കുമ്പോള്‍ മണ്ണില്‍ ചവിട്ടിമെതിക്കുന്നത് കാണുന്ന അമ്മ 'ഭൂമാതാവിനെ ചവിട്ടരുത് മകനേ' എന്നുപറയുന്നു. വെറും കളിയായി ഒരാണി മണ്ണില്‍ അടിച്ചിറക്കുമ്പോള്‍, 'അരുത് കുഞ്ഞേ, അമ്മക്ക് വേദനിക്കും' എന്ന് അവര്‍ പറയും. സാധാരണ കൃഷിക്കാരന്‍ മണ്ണില്‍ കലപ്പവെക്കുമ്പോള്‍ ഭൂമാതാവിനോട് ക്ഷമായാചനം ചെയ്യുന്നു. ഈ മട്ടിലാണ് സജീവ പാരമ്പര്യം. നിരവധി ദലിതരെയും ന്യൂനപക്ഷങ്ങളെയും ചുട്ടുകൊന്ന, അഖണ്ഡ ഭാരതത്തിലെ സജീവ മനുഷ്യ പാരമ്പര്യത്തെക്കുറിച്ചോര്‍ത്ത്, സംഘപരിവാര്‍ സ്ഥാപകനായ ഗുരുജി ഗോള്‍വാള്‍ക്കര്‍ ആവേശഭരിതനാവുകയാണ്. ഇങ്ങനെയൊക്കെയായിരുന്നെങ്കില്‍ എന്ന് 'നിഷ്‌കളങ്കരായ' മനുഷ്യരും കരുതുന്നു. എന്നാല്‍, മുമ്പെന്നപോലെ ഇന്നും ഏട്ടിലെ പശുക്കള്‍ പുല്ലു തിന്നാറില്ല. തിന്നുമായിരുന്നെങ്കില്‍ 'ഭൂമിപൂജ'യെ സൂക്ഷ്മാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടവര്‍ക്ക് ഇന്ത്യന്‍ മതേതരത്വത്തിന്റെ ഹൃദയഭാഗമായ ബാബരി മസ്ജിദ് പൊളിക്കാന്‍ കഴിയുമായിരുന്നില്ല. വംശഹത്യകള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുമായിരുന്നില്ല. 'കലാപങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കപ്പെടും' എന്ന ചോരപരസ്യം, കാലത്തിന്റെ ഭിത്തിയില്‍ പതിക്കാന്‍ കഴിയുമായിരുന്നില്ല.

'കക്ക നീറ്റികൊടുക്കപ്പെടും', കുതിര്‍ത്ത അരിവറുത്ത് പൊടിച്ച് കൊടുക്കപ്പെടും', 'ഹരജികള്‍ തയാറാക്കി കൊടുക്കപ്പെടും' എന്നിങ്ങനെയുള്ള അറിയിപ്പുകളാണ് മുമ്പ് നാം വായിച്ചിരുന്നത്. അതൊരു സമാധാന കാലമായിരുന്നു. കുരുതിക്കളങ്ങള്‍ക്ക് കുറുകെപോലും അന്ന് സ്‌നേഹക്കിളികള്‍ പറന്നിരുന്നു. ആ കാലം അപ്രത്യക്ഷമാവുകയാണ്.

'മനുഷ്യര്‍ ചുട്ട് കൊടുക്കപ്പെടും', 'ഭ്രൂണം കുന്തത്തില്‍ കോര്‍ത്ത് കൊടുക്കപ്പെടും', തലവെട്ടിപിളര്‍ത്തി കൊടുക്കപ്പെടും', ഏത് മൂത്രപ്പുരയിലും കാമറകള്‍ വെച്ചുകൊടുക്കപ്പെടും', എന്നിങ്ങനെ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള അറിയിപ്പുകളാണ് പിറകെ വന്നത്. അന്ന് കളിക്കളങ്ങളില്‍, ഭയങ്ങള്‍ മാത്രം കളിക്കാനിറങ്ങി. പിന്നെ അവിടെനിന്ന് പുളകത്തിന്റെ പൂക്കളൊന്നും വിരിഞ്ഞതേയില്ല. അനുരാഗികളുടെ ആകാശങ്ങളില്‍ പോലും നക്ഷത്രങ്ങള്‍ തെളിഞ്ഞില്ല. കുഞ്ഞുങ്ങളുടെ കൊഞ്ചലുകളിലെ ഈണംവരെ വിതുമ്പലുകള്‍ക്കിടയില്‍ മുറിഞ്ഞുപോയി. ഒരിക്കല്‍ ഉള്ളം കുളിര്‍പ്പിച്ചിരുന്ന വാക്കുകളൊക്കെയും കഴുത്തറുക്കുന്ന വാളുകളായി! സമാധാനത്തെക്കുറിച്ചുള്ള അസ്വസ്ഥ സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് അക്കാലവും നിലവിളിച്ച് കടന്നുപോയി.

പിന്നെ കൊമ്പുകുലുക്കി കൊടുങ്കാറ്റ്‌പോലെ വന്നത് ശ്രീരാമസേനയുടെ പ്രമോദ് മുത്തലിക്കാണ്. നാഥുറാം ഗോഡ്‌സേയുടെ സര്‍വകലാശാലയില്‍ നിന്ന് സ്‌നേഹത്തില്‍, ഉപരിബിരുദം നേടി, നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ നിന്ന്, ഡോക്ടറേറ്റും നേടി. ഒറീസയില്‍നിന്ന് മധുരം നുകര്‍ന്ന്, അയാള്‍, കര്‍ണാടയില്‍, ഹിംസയുടെ മധ്യാഹ്‌ന സൂര്യനായി കത്തിനിന്നു.
രണ്ട് മനുഷ്യര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പൂന്തോപ്പുകള്‍ സൃഷ്ടിക്കുന്ന പ്രണയം കണ്ടാലയാള്‍ക്ക് കലിയിളകും. മതം മറന്ന് സൗഹൃദങ്ങള്‍ വളരുന്നത് അയാളെ ഏറെ അസ്വസ്ഥമാക്കും. അതിര്‍ത്തികള്‍ക്കപ്പുറം സൗഹൃദം പങ്കുവെക്കുന്ന മരങ്ങളുടെ വേരുകള്‍പോലും അയാളില്‍വെറുപ്പ് വളര്‍ത്തും.

ആദ്യം അയാള്‍ ആക്രോശിച്ചത്, 'ലൗജിഹാദ്' എന്നായിരുന്നു. ആ വിഷം കര്‍ണാടക വഴി കേരളത്തെയും വിഴുങ്ങി. എത്ര ആവേശപൂര്‍വമാണ് മുഖ്യധാരാമാധ്യങ്ങള്‍ അന്നതിനെ എതിരേറ്റത്. പിന്നെ സദാചാരം സംരക്ഷിക്കാന്‍ മുട്ടന്‍വടിയുമായി പബുകളിലെ പെണ്‍കുട്ടികള്‍ക്ക് പിറകെ ശ്രീരാമസേന പ്രവര്‍ത്തകര്‍ സ്വന്തം ധാര്‍മികത താഴെവീഴാതെ പായുന്നതാണ് നാം കണ്ടത്. 'ഇങ്ങനെയുള്ള പെണ്ണുങ്ങള്‍ക്ക് രണ്ടടി ആര് കൊടുത്താലും കുഴപ്പമില്ലെന്ന സാമാന്യബോധത്തിന്റെ കുതിരപ്പുറത്ത് കയറി, പിന്നീടവര്‍ കുതിക്കുകതന്നെ ചെയ്തു!

എന്നാലിപ്പോള്‍, 'കുറഞ്ഞ ചെലവില്‍ വലിയ കലാപങ്ങള്‍ നടത്തികൊടുക്കപ്പെടും' എന്ന നടുക്കം കൊള്ളിക്കുന്ന പരസ്യമായാണയാള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു സ്ഥലത്ത് കലാപം നടത്തി കൊടുക്കാന്‍ അയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത് വെറും അറുപത്‌ലക്ഷം രൂപ മാത്രം. മഹത്തായ സ്വന്തം ആദര്‍ശം ഉയര്‍ത്തി പിടിക്കാന്‍ മുന്‍കൂറായി അയാള്‍ കൈപ്പറ്റിയത് വെറും പതിനായിരം രൂപ മാത്രം!
സംഭ്രമജനകമായ ഇവ്വിധമുള്ള വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ തെളിഞ്ഞത് വെറുമൊരറ്റ ദിവസം മാത്രം!
രണ്ട് വലിയ ശവപ്പെട്ടി ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു കുഞ്ഞ് ശവപ്പെട്ടി 'ഫ്രീ' എന്ന ശവപ്പെട്ടി പരസ്യം കുഞ്ഞുങ്ങള്‍പോലും മരിക്കുന്ന കാലത്ത് അത്രക്രൂരമല്ല. ഒരു ഷര്‍ട്ട് വാങ്ങുമ്പോള്‍ ഒരു ഷര്‍ട്ട് 'ഫ്രീ' എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആഹ്ലാദം തോന്നും. എന്നാല്‍, അറുപത് ലക്ഷം രൂപ നിരക്കില്‍ രണ്ട് കലാപങ്ങള്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ മൂന്നാമതൊന്ന് സൗജന്യമായി 'സംഘടിപ്പിച്ച്' കൊടുക്കപ്പെടും എന്ന് കേള്‍ക്കുമ്പോള്‍ സാധാരണ മുനുഷ്യര്‍ക്കാര്‍ക്കും സന്തോഷിക്കാനാവില്ല.

ബന്ധങ്ങള്‍ ഉറക്കാന്‍ മലബാര്‍ സിമന്റ്. സ്വാദുള്ള 'പൊറാട്ട സ്വാതന്ത്ര്യം' അനുഭവിക്കാന്‍, 'ലിബര്‍ട്ടി മൈദ'!

എപ്പോഴും എവിടെയും സംഘടിപ്പിക്കപ്പെടാന്‍ പാകത്തില്‍ തയാറാക്കിവെച്ച കലാപത്തെ ഈയൊരു പരസ്യ മാതൃകയില്‍ 'മുത്തലിക് കലാപമെന്നും' ആയതിനാല്‍ നമുക്ക് ഇനിമേല്‍ വിളിച്ചുതുടങ്ങാം.

വംശഹത്യ നിര്‍വഹിച്ചവര്‍ക്ക് 'വീരാളിപ്പട്ട്' നല്‍കുന്ന ഗുജറാത്ത് സര്‍ക്കാറിന്റെ സമീപനം, കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചാലും ശ്രീരാമസേനാ നേതാക്കന്മാര്‍ക്കെതിരെ മിനിമം കോടതിയില്‍ ഒരു പരാതികൊടുക്കാനെങ്കിലും കര്‍ണാടക പൊലീസ് തയാറാകേണ്ടിവരും. ശരിയായാലും തെറ്റായാലും കലാപം സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ട അറുപത് ലക്ഷത്തില്‍ മുപ്പതുലക്ഷം പൊലീസിനുള്ളതാണെന്നാണ് ശ്രീരാമസേന പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്.